തിരുവനന്തപുരം: വ്യാജ പീഡനപരാതിയിൽ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കൾക്ക് ഒടുവിൽ ജാമ്യം അനുവദിച്ചു. പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി നൽകിയ പീഡന പരാതിയിലാണ് ബന്ധുക്കളായ യുവാക്കൾ 68 ദിവസം ജയിലിൽ കഴിഞ്ഞത്.
സഹപാഠിയുമായുള്ള പെൺകുട്ടിയുടെ പ്രണയബന്ധത്തിന് തടസ്സം നിന്നതിന്റെ പേരിലായിരുന്നു വ്യാജ പരാതി നൽകിയത്. പെൺകുട്ടി നേരിട്ടെത്തി പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തിയതോടെ ഹൈക്കോടതി രണ്ടു യുവാക്കൾക്കും ജാമ്യം അനുവദിക്കുകയായിരുന്നു.
ജയിൽവാസം അനുഭവിക്കേണ്ടിവന്ന 19, 20 വയസ്സുള്ള യുവാക്കൾക്ക് സർക്കാർ ചെലവിൽ കൗൺസലിങ് നൽകണമെന്ന് കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്ത കുട്ടികൾ നൽകുന്ന പീഡനപരാതിയിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും മുമ്പ് ജാഗ്രത വേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ മാർഗനിർദേശങ്ങൾക്ക് രൂപംനൽകണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സി.എസ്. ഡയസ് ആണ് വാദം കേട്ടത്.
എറണാകുളം ജില്ലയിലെ തടിയിറ്റപ്പറമ്പ് പോലീസാണ് കേസെടുത്തിരുന്നത്. യുവാക്കളിൽ ഒരാൾ 2017-ൽ താൻ ആറാംക്ലാസിൽ പഠിക്കുമ്പോഴും മറ്റൊരാൾ കഴിഞ്ഞവർഷവും പീഡനത്തിനിരയാക്കിയെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. തുടർന്ന് കഴിഞ്ഞ മെയ് 30-ന് യുവാക്കൾ അറസ്റ്റിലായി. ഇരുവരുടെയും ജാമ്യ ഹർജിയോടൊപ്പം പരാതി വ്യാജമാണെന്ന് പെൺകുട്ടിയും പിതാവും സത്യവാങ്മൂലം ഫയൽചെയ്തു.
സഹപാഠിയുമായുള്ള പ്രണയം തന്റെ അമ്മയോട് പറഞ്ഞതിന്റെ വൈരാഗ്യത്തിനാണ് യുവാക്കൾക്കെതിരെ തെറ്റായ പരാതി നൽകിയതെന്ന് പെൺകുട്ടി കോടതിയിൽ പറഞ്ഞു. യുവാക്കൾ അറസ്റ്റിലാകുമെന്നും ജയിലിലാകുമെന്നും കരുതിയില്ലെന്നും കുട്ടി പറഞ്ഞു. ഇരുവരും തന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല. പെൺകുട്ടി പരാതി നൽകിയത് അറിഞ്ഞത് പോലീസ് വീട്ടിലെത്തിയപ്പോഴാണെന്ന് പിതാവും പറഞ്ഞു. പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്നതിന് ഉദാഹരണമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.
TAGS: HIGH COURT | POCSO ACT
SUMMARY: Two youths arrested on fake pocso charges granted bail by court