ന്യൂഡൽഹി: സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും അദാനി ഗ്രൂപ്പുമായി ബന്ധമുള്ള വിദേശത്തെ നിഴൽ സ്ഥാപനങ്ങളിൽ ഓഹരിയുണ്ടെന്ന് ഹിൻഡൻബർഗിന്റെ ആരോപണം. ഇന്ത്യയുമായി ബന്ധപ്പെട്ട് വലുത് ഉടൻ വരുമെന്ന് ഇന്നലെ പുലർച്ചെ 5.34ന് എക്‌സിൽ ട്വീറ്റ് ചെയ്‌ത ഹിൻഡൻബർഗ് റിസർച്ച്, രാത്രിയോടെയാണ് വാര്‍ത്ത പുറത്തുവിട്ടത്.
ഹിൻഡൻബർഗ് റിപ്പോർട്ട് പറയുന്നത് അനുസരിച്ച്, ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി ഓഹരി വിപണിയിൽ കൃത്രിമം കാണിക്കാൻ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന അതേ സ്ഥാപനമായ ബെർമുഡയിലെയും മൗറീഷ്യസിലെയും അവ്യക്തമായ ഓഫ്‌ഷോർ ഫണ്ടുകളിൽ മാധബി ബുച്ചിനും ഭർത്താവിനും വെളിപ്പെടുത്താത്ത നിക്ഷേപം ഉണ്ടെന്നാണ്.
2017ൽ സെബിയുടെ മുഴുവൻ സമയ അംഗമായി മാധബി ബുച്ചിനെ നിയമിക്കുന്നതിനും, 2022 മാർച്ചിൽ സെബി ചെയർപേഴ്‌സണായി ചുമതല നൽകുന്നതിനും ഒക്കെ മുൻപുള്ള നിക്ഷേപങ്ങളാണ് ഇവയൊന്നും 2015 മുതലുള്ളതാണ് ഇവയെന്നും ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്നു. ചില രേഖകളെ ഉദ്ധരിച്ചാണ് ഈ വെളിപ്പെടുത്തലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കൂടാതെ മാധവി ബുച്ചിനെ സെബിയിൽ നിയമിക്കുന്നതിന് ആഴ്‌ചകൾക്ക് മുമ്പ്, അവരുടെ പുതിയ നിയന്ത്രണ ചുമതലയുമായി ബന്ധപ്പെട്ട സൂക്ഷ്‌മപരിശോധന ഒഴിവാക്കാൻ അവരുടെ നിക്ഷേപം തന്റെ നിയന്ത്രണത്തിലേക്ക് മാറ്റാൻ അവരുടെ ഭർത്താവ് അഭ്യർത്ഥിച്ചുവെന്നും ഹിൻഡൻബർഗ് റിപ്പോർട്ട് ആരോപിക്കുന്നു.
2023 ജനുവരിയിലും അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ടായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ട്. അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ ക്രമക്കേട് നടത്തിയെന്നാണ് അന്നത്തെ റിപ്പോർട്ടിൽ ആരോപിച്ചത്. ഇത് സുപ്രീംകോടതി നിർദ്ദേശപ്രകാരം സെബി അന്വേഷിക്കുന്നതിനിടെയാണ് പുതിയ ആരോപണം.
അതേസമയം ഹിൻഡൻബർഗ് ഉയർത്തിയ ആരോപണം തള്ളി സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് രംഗത്തെത്തി. ഹിൻഡൻബർഗ് സ്വഭാവഹത്യ നടത്തുകയാണ്. എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നും മാധബി പുരി ബുച്ച് പറഞ്ഞു. ഏത് ഏജൻസിക്കും രേഖകൾ നൽകാൻ തയ്യാറാണ്. ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൻ്റെ പ്രതികാരമെന്ന് മാധബി ബുച്ച് പറഞ്ഞു.
<BR>
TAGS : MADHABI BUCH | HINDENBURG REPORT | SEBI
SUMMARY : Hindenburg allegation against SEBI Chairperson