തിരുവനന്തപുരം: ശക്തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം യെല്ലോ അലര്‍ട്ട് നല്‍കി. കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റ് ജില്ലകളിൽ ഇന്ന് നേരിയതോ ഇടത്തരമോ ആയ മഴയ്ക്കാണ് സാധ്യത. നാളെ മുതൽ ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും വരും ദിവസങ്ങളിലും മഴ തുടർന്നേക്കാം.
ഇതോടൊപ്പം കേരള തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. തീരദേശങ്ങളിൽ ശക്തമായ തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ വൈകീട്ട് 5:30 വരെ കേരള തീരത്ത് 1.1 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. അതിനാൽ താഴ്ന്ന പ്രദേശങ്ങളിലും തീരദേശ മേഖലകളിലും കടലാക്രമണത്തിനും വെള്ളം കയറാനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം വടക്കന്‍ ജാര്‍ഖണ്ഡ്, തെക്കുപടിഞ്ഞാറന്‍ ബിഹാര്‍, തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നീ മേഖലകള്‍ക്ക് മുകളില്‍ തീവ്ര ന്യൂനമര്‍ദം തുടരുന്നു. അടുത്ത 12 മണിക്കൂറിനുള്ളില്‍ ജാര്‍ഖണ്ഡ്, തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശ്, വടക്കന്‍ ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലൂടെ പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങാനും തുടര്‍ന്ന് ശക്തി കൂടിയ ന്യൂനമര്‍ദ്ദ മേഖലയായി ദുര്‍ബലപ്പെടാനുമാണ് സാധ്യത. കേരളത്തില്‍ ആഗസ്റ്റ് 19 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
SUMMARY: Heavy rain: Yellow alert in five districts
















