ബെംഗളൂരു: രേണുകസ്വാമികൊല കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപ, സുഹൃത്തും നടിയുമായ പവിത്ര ഗൗഡ എന്നിവര്‍ അടക്കമുള്ളവരുടെ ജുഡീഷ്യൽ കസ്റ്റഡി ബെംഗളൂരു കോടതി സെപ്തംബർ 12 വരെ നീട്ടി. കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ ദർശൻ, പവിത എന്നിവരെയും മറ്റ് 15 പ്രതികളെയും വിവിധ ജയിലുകളിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴി 24-ാം അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്ന് ഹാജരാക്കുകയായിരുന്നു.
കേസിൽ 3,991 പേജുള്ള പ്രാഥമിക കുറ്റപത്രം പോലീസ് കഴിഞ്ഞയാഴ്ച കോടതിയിൽ സമർപ്പിച്ചിരുന്നു. ദർശൻ ഇപ്പോൾ ബല്ലാരി ജയിലിലാണ് ഉള്ളത്. വിഡിയോ കോളിലൂടെ ദർശൻ ഒരാളോട് സംസാരിക്കുന്നതിന്‍റെ വിഡിയോയും ഫോട്ടോയും വൈറലായതിനെ തുടർന്ന് കോടതി അനുമതി നേടിയാണ് ഇയാളെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് അങ്ങോട്ടേക്ക് മാറ്റിയത്. സംഭവത്തില്‍ ജയിൽ ചീഫ് സൂപ്രണ്ട് അടക്കം ഒമ്പത് ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.
അതേസമയം, ദർശനെതിരെയുള്ള കേസിൽ പ്രധാന വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ തിങ്കളാഴ്ച മറ്റൊരു കോടതി വിലക്കി. ജൂൺ 11 ന് അറസ്റ്റിലായതു മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നടൻ സമർപ്പിച്ച ഹർജിയിലാണ് സിറ്റി സിവിൽ കോടതി താൽക്കാലിക വിലക്ക് ഉത്തരവ് പുറപ്പെടുവിച്ചത്.
<BR>
TAGS : DARSHAN THOOGUDEEPA | CUSTODY
SUMMARY : Actor Darshan’s judicial custody extended for 3 days in Renuka Swamy murder case