കെജ്രിവാളിന് ആശ്വാസം; കര്‍ശന ഉപാധികളോടെ ജാമ്യം

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. അനന്തകാലം ജയിലിലിടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അഞ്ചരമാസത്തിന് ശേഷമാണ് അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിക്കുന്നത്

അതേസമയം സി.ബി.ഐ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന ഹര്‍ജി കോടതി തള്ളി. കെജ്രിവാളിന്‍റെ അറസ്റ്റ് നിയമപരമാണെന്നും നടപടിക്രമങ്ങളിലെ അപാകതകളൊന്നും ഉണ്ടായിട്ടില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. അറസ്റ്റ് ചെയ്യുമ്പോൾ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 41ന്‍റെ ഉത്തരവ് പാലിക്കുന്നതിൽ സി.ബി.ഐ പരാജയപ്പെട്ടുവെന്ന വാദത്തിൽ കഴമ്പില്ലെന്നും കോടതി വ്യക്തമാക്കി.

മദ്യനയ അഴിമതി കേസില്‍ രണ്ട് മാസമായി ജയിലില്‍ കഴിയുകയാണ് കെജ്രിവാള്‍. അതിന് മുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കെജ്രിവാള്‍ ഇന്ന് തന്നെ തിഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. സിബിഐ കേസില്‍ ജാമ്യം ലഭിച്ചാലും ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിനും പ്രധാന ഫയലുകള്‍ ഒപ്പിടുന്നതിനും കെജ്രിവാളിനുള്ള വിലക്ക് തുടരും.
<BR>
TAGS : ARAVIND KEJIRIWAL | LIQUAR SCAM DELHI
SUMMARY : Relief for Kejriwal; Bail with strict conditions

LEAVE A REPLY

Please enter your comment!
Please enter your name here