കണ്ണൂർ: പെട്രോള്‍ പമ്പിന് അംഗീകാരം ലഭിക്കാൻ മുൻ എ.ഡി.എം. നവീൻ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന് പരാതി നല്കിയ ടി.വി. പ്രശാന്തുമായി മുൻപരിചയമില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ പി.പി. ദിവ്യ വ്യക്തമാക്കി. ജില്ലാ പഞ്ചായത്തിലെ നിക്ഷേപക സഹായ ഡെസ്കില്‍ വന്ന അപേക്ഷകനാണ് പ്രശാന്ത്.
എതിർപ്പില്ലാരേഖ ലഭിക്കാതെ വന്നപ്പോള്‍ സഹായത്തിനായി എ.ഡി.എമ്മുമായി ബന്ധപ്പെടുക മാത്രമാണ് ചെയ്തത്. രേഖ നല്കാൻ എ.ഡി.എം. പണം വാങ്ങി. അക്കാര്യം പ്രശാന്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നവീൻ ബാബുവിനോട് ചോദിച്ചതെന്ന് ‘ദിവ്യ ആവർത്തിച്ചു. ചൊവ്വാഴ്ച അന്വേഷണസംഘം ദിവ്യയെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കളക്ടർ അരുണ്‍ കെ. വിജയൻ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (ഒന്ന്) ആണ് വെള്ളിയാഴ്ച അഞ്ചുവരെ ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം. അതേസമയം, ദിവ്യയുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി ഫയലില്‍ സ്വീകരിച്ചു. പോലീസ് റിപ്പോർട്ട് ഹാജരാക്കാനും പ്രോസിക്യൂഷൻ വാദത്തിനും പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ സമയം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വാദം കേള്‍ക്കും.
TAGS : PP DIVYA | ADM NAVEEN BABU DEATH
SUMMARY : No previous acquaintance with Prashant who raised bribery allegations: PP Divya