ബെംഗളൂരു: കോവിഡ് കാലത്തെ അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിന് ശേഷം നടപടിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കോവിഡ് ക്രമക്കേടിനെ കുറിച്ചുള്ള പാനൽ റിപ്പോർട്ട് വിശദമായി പഠിച്ചിട്ടുണ്ടെന്നും മുൻ മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പ, മുൻ മന്ത്രി ബി. ശ്രീരാമുലു എന്നിവർക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ഫണ്ട് വകമാറ്റി ചെലവഴിച്ചതിനുള്ള മുഴുവൻ രേഖകളും പാനൽ ഇതിനകം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. റിട്ടേർഡ് ഹൈക്കോടതി ജഡ്ജി മൈക്കൽ ഡി കുൻഹയാണ് റിപ്പോർട്ട് നൽകിയത്. യെദിയൂരപ്പയും, ബി. ശ്രീരാമുലുവും അഴിമതി വിരുദ്ധ നിയമപ്രകാരം വിചാരണ നേരിടണമെന്നാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നത്. 2020 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പിപിഇ കിറ്റ്, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വാങ്ങിയതിൽ അഴിമതി നടന്നുവെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ.
ചൈനീസ് കമ്പനികളിൽനിന്ന് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയത് ലോക്കൽ കമ്പനികളെക്കാൾ വളരെ ഉയർന്ന വിലയിലാണെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യൻ കമ്പനികളിൽനിന്ന് 330.40 രൂപക്ക് കിട്ടുന്ന പിപിഇ കിറ്റ് വിദേശ കമ്പനിയിൽനിന്ന് 2,117.53 രൂപക്കാണ് വാങ്ങിയത്.
TAGS: KARNATAKA | COVID SCAM
SUMMARY: Decision soon to prosecute yediyurappa in covid scam after ministerial meet