ബെംഗളൂരു: അനധികൃത സ്വത്ത് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ബെംഗളൂരു സ്റ്റാമ്പ് ആൻഡ് രജിസ്ട്രേഷൻ വകുപ്പിലെ രണ്ട് സബ് രജിസ്ട്രാർമാരെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ രണ്ട് മാസമായി സർക്കാർ നിരോധിച്ച ഫിസിക്കൽ ഖാത്തകൾ ഉപയോഗിച്ച് ഇരുവരും വിവിധ ഓഫീസുകളിൽ രജിസ്ട്രേഷൻ നടത്തിയതായാണ് കണ്ടെത്തൽ. നാഗവാരയിലെ കചരകനഹള്ളി സബ് രജിസ്ട്രാർ കുമാരി രൂപ, ബെംഗളൂരു നോർത്ത് താലൂക്കിലെ ഹെസർഘട്ട സീനിയർ സബ് രജിസ്ട്രാർ എൻ. മഞ്ജുനാഥ് എന്നിവർക്കെതിരെയാണ് നടപടി.
സംസ്ഥാനത്തുടനീളമുള്ള രജിസ്ട്രേഷനിൽ സുതാര്യത ഉറപ്പാക്കാൻ സംസ്ഥാനത്ത് ഇ-ഖാത്ത സർട്ടിഫിക്കറ്റുകൾ മാത്രമേ സ്വത്ത് രജിസ്ട്രേഷന് സാധുവായ രേഖയായി ഉപയോഗിക്കാവൂ എന്ന് നിർബന്ധമാക്കി ചീഫ് സെക്രട്ടറി അടുത്തിടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വർഷം ഒക്ടോബർ 28 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ നിർദേശം വകവെക്കാതെ ഇരുവരും അനധികൃത രീതിയിൽ സ്വത്ത് രജിസ്ട്രേഷൻ തുടരുകയായിരുന്നുവെന്ന് ഇൻസ്‌പെക്ടർ ജനറൽ ഓഫ് സ്റ്റാമ്പ്‌സ് ആൻഡ് രജിസ്‌ട്രേഷൻ കെ. എ. ദയാനന്ദ പറഞ്ഞു. ഇരുവരും ഇത്തരത്തിൽ നൽകിയ സ്വത്ത് രേഖകൾ അസാധുവാക്കുമെന്നും, ഇത് സംബന്ധിച്ച് ഉടമകൾക്ക് നോട്ടീസ് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
TAGS: KARNATAKA | SUSPENSION
SUMMARY: Two sub registrars suspended over illegal property registration