ബെംഗളൂരു: ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള എഫ്ഐആർ റദ്ദാക്കണമെന്ന ഭാര്യയുടെ ആവശ്യം നിരസിച്ച് കർണാടക ഹൈക്കോടതി. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി തനിക്കെതിരേ രജിസ്റ്റർചെയ്ത എഫ്ഐആർ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അതുലിന്റെ ഭാര്യ നിഖിത സിംഘാനിയ കോടതിയെ സമീപിച്ചത്. എന്നാൽ, പ്രഥമദൃഷ്ട്യാ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്താനുള്ള എല്ലാകാര്യങ്ങളും എഫ്ഐആറിലുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
അതുലിന്റെ ബന്ധുക്കളുടെ പരാതിയിലും എഫ്ഐആറിലും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താൻ ആവശ്യമായ എല്ലാവിവരങ്ങളും വിശദമായി നൽകിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് റദ്ദാക്കാനുള്ള കേസല്ലെന്നും കോടതി പറഞ്ഞു. കേസിൽ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളും തെളിവുകളും സമർപ്പിക്കാൻ കോടതി പ്രോസിക്യൂഷന് നിർദേശം നൽകി. ഹർജിയിൽ കൂടുതൽ വാദംകേൾക്കുന്നത് മറ്റൊരുദിവസത്തേക്ക് മാറ്റിവെയ്ക്കുകയും ചെയ്തു.
ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും മാനസികപീഡനം കാരണമാണ് ബെംഗളൂരുവിൽ ഐ.ടി. ജീവനക്കാരനായ അതുൽ സുഭാഷ് ജീവനൊടുക്കിയത്. ഭാര്യയും കുടുംബവും തനിക്കെതിരേ നിരവധി കള്ളക്കേസുകൾ നൽകിയെന്നും വൻതുക ജീവനാംശമായി ആവശ്യപ്പെട്ടെന്നുമായിരുന്നു അതുൽ സുഭാഷിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. ആത്മഹത്യയ്ക്ക് മുമ്പ് താൻ നേരിട്ട ദുരനുഭവങ്ങൾ വിശദീകരിച്ച് വീഡിയോയും അതുൽ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.
TAGS: BENGALURU | HIGH COURT
SUMMARY: Hc rejects Nikita singhania plea on cancellation of FIR