ബെംഗളൂരു: കൂട്ടപ്പിരിച്ചുവിടൽ വിവാദത്തിന് പിന്നാലെ ഇൻഫോസിസിനെതിരെ പുതിയ ആരോപണം ഉന്നയിച്ച് മുൻ ജീവനക്കാരി. ഇക്കഴിഞ്ഞ ഒക്ടോബറിൽ എടുത്ത ട്രെയിനി ബാച്ചിലെ 700 പേരിൽ 400 പേരെയും പിരിച്ചുവിട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തരത്തിൽ പിരിച്ചുവിട്ട ജീവനക്കാരിയാണ് ആരോപണവുമായി രംഗത്തെത്തിയത്. പിരിച്ചുവിട്ട ട്രെയിനികളോട് അതേ ദിവസം തന്നെ കാമ്പസ് വിടാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു.
രാത്രി താമസിക്കാൻ വനിതാ ട്രെയിനികൾ അഭ്യർഥിച്ചെങ്കിലും ഈ അപേക്ഷ കമ്പനി നിരസിച്ചതായാണ് ആരോപണം. ഒരൊറ്റ രാത്രി താമസിക്കണമെന്നും രാത്രി എവിടെപ്പോകുമെന്നും ചോദിച്ച യുവതിയോട് നിങ്ങൾ കമ്പനിയുടെ ഭാഗമല്ല എന്നായിരുന്നു എൻഫോസിസ് അധികൃതുടെ മറുപടി. എവിടെപോകുമെന്ന് തങ്ങൾക്കറിയില്ലെന്നും വൈകീട്ട് ആറോടെ സ്ഥലം ഒഴിയണമെന്നും അധികൃതർ പറഞ്ഞതായും ആരോപണമുണ്ട്. ഇതിനിടെ ട്രെയിനികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനെതിരേ ഐ.ടി. തൊഴിലാളി യൂണിയൻ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് പരാതി നൽകി.
ഇൻഫോസിസിന്റെ നടപടി നിയമവിരുദ്ധവും അധാർമികവും തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നതുമാണെന്ന് ആരോപിച്ച് നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് ആണ് പരാതി സമർപ്പിച്ചത്. ഫെബ്രുവരി ഏഴിനാണ് ഇൻഫോസിസ് കഴിഞ്ഞ ഒക്ടോബറിൽ ജോലിയിൽ പ്രവേശിച്ച ട്രെയിനികളുടെ കൂട്ടരാജി ആവശ്യപ്പെട്ടത്. ഇത് നിയമ വിരുദ്ധമാണെന്നാണ് യൂണിയന്റെ പരാതി. വിഷയത്തിൽ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കണം. അതുവരെ കൂടുതൽ പിരിച്ചുവിടലുകൾ നിർത്താൻ ഇൻഫോസിസിനോട് ഉത്തരവിടണമെന്നുമാണ് പരാതിയിലുള്ളത്.
TAGS: INFOSYS
SUMMARY: Fired trainees denied overnight stay on campus, left scrambling for shelter