മൂവാറ്റുപുഴ: ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു വാഴക്കുളം കാവനയില്‍ ഒരാള്‍ മരിച്ചു. കാവന തടത്തില്‍ ജോയ് ഐപ് (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ജോയ് ഇന്നലെയാണ് മരിച്ചത്. കേരളത്തില്‍ ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ചുള്ള ആദ്യ മരണമാണിതെന്ന് സൂചന. എന്നാല്‍ ആരോഗ്യ വകുപ്പ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മഹാരാഷ്ട്രയില്‍ ഒട്ടേറെപ്പേർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് കേരളത്തിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. ഫെബ്രുവരി 1 ന് കാലിന് ശക്തിക്ഷയം അനുഭവപ്പെട്ടതിനെ തുടർന്നാണ് ജോയിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. 3 ന് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗില്ലൻ ബാരി സിൻഡ്രോം സ്ഥിരീകരിച്ചത്. ചികിത്സ തുടർന്നെങ്കിലും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായില്ല.
ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫെറല്‍ നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് ഗില്ലന്‍ബാരി സിന്‍ഡ്രോം. വയറിളക്കം, വയറുവേദന, പനി, ഛര്‍ദ്ദി എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. കാംപിലോബാക്ടര്‍ ജെജുനി എന്ന ബാക്ടീരിയയാണ് രോഗം പടര്‍ത്തുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് ഈ ബാക്ടീരിയ ശരീരത്തിലെത്തുന്നത്.
TAGS : LATEST NEWS
SUMMARY : Gillanbarry Syndrome; First death in the state