ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ സുകാന്ത് പ്രതിയായ കാര്യം പോലീസ് ഇന്റലിജന്‍സ് ബ്യൂറോയെ നേരത്തെ അറിയിച്ചിരുന്നു. കേസിന്റെ വിശദാംശങ്ങളടക്കം പരിശോധിച്ച ശേഷമാണ് ഐബിയുടെ നടപടി. കൊച്ചി വിമാനത്താവളത്തിലെ എമി​ഗ്രേഷൻ വിഭാ​ഗം ഉദ്യോ​ഗസ്ഥനായിരുന്നു സുകാന്ത്. പ്രൊബേഷൻ പിരീഡിലായിരുന്ന സുകാന്തിനെതിരെ വകുപ്പുതല നടപടികൾ ആരംഭിച്ചതായി നേരത്തെ അധികൃതർ അറിയിച്ചിരുന്നു. യുവതിയുടെ ആത്മഹത്യയ്ക്ക് ശേഷം ഇയാൾ ഒളിവിലാണ്. അതേസമയം, സുകാന്തിന്റെ മുൻകൂര്‍ ജാമ്യ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ മാർച്ച്‌ 24നാണ്‌ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 9.30ഓടെ തിരുവനന്തപുരം പേട്ടയ്‌ക്കും ചാക്കയ്‌ക്കും ഇടയിലെ റെയിൽപാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൂനെ – കന്യാകുമാരി എക്‌സ്‌പ്രസ്‌ ട്രെയിൻ തട്ടിയായിരുന്നു മരണം. ഒരു വർഷം മുമ്പാണ് ഇവർ എമിഗ്രേഷൻ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. ജോലി കഴിഞ്ഞ് രാവിലെ ഏഴിന്‌ വിമാനത്താവളത്തിൽനിന്നു മടങ്ങിയതായിരുന്നു.

സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്ന സുകാന്തുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. സാമ്പത്തിക മായും ശാരീരമായും ചൂഷണം ചെയ്ത ശേഷം വിവാഹ ബന്ധത്തില്‍ നിന്നും സുകാന്ത് പിന്‍മാറിയതിന്റെ മാനസിക വിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പോലിസിന്റെ കണ്ടെത്തൽ. മരിക്കുന്നതിന് മുമ്പും പെണ്‍കുട്ടി സുകാന്തിനോടാണ് സംസാരിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടി ഗര്‍ഭഛിദ്രം നടത്തിയതിനുള്ള തെളിവുകളും ഇവര്‍ തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റും ഉള്‍പ്പെടെ പോലിസിന് ലഭിച്ചിരുന്നു. യുവതിയുടെ അക്കൗണ്ടിൽ നിന്ന് പലതവണയായി പണം സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. മൂന്നുലക്ഷത്തിലധികം രൂപയാണ് ഇത്തരത്തിൽ മാറ്റിയത്.

TAGS: KERALA | DEATH | IB
SUMMARY: Sukanth terminated from Job amid accused in Ib officers death

LEAVE A REPLY

Please enter your comment!
Please enter your name here