ന്യൂഡൽഹി: എയർ ഇന്ത്യ വിമാനാപകടത്തിൽപ്പെട്ട 19 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹാർഷ് സാങ്‍വി വ്യക്തമാക്കി. ഡി.എൻ.എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ഇതില്‍ പതിനൊന്ന് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. ഇന്ന് കൂടുതല്‍ ഡിഎന്‍എ പരിശോധന ഫലങ്ങള്‍ പുറത്തുവരും. അപകടത്തില്‍ മരിച്ച മലയാളി സ്വദേശി രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
അതെസമയം വിമാനാപകടം നടന്നു രണ്ടുദിവസം കഴിഞ്ഞിട്ടും അപകടത്തില്‍ ഇതുവരെ എത്രപേര്‍ മരിച്ചുവെന്ന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. 265 പേർ മരിച്ചുവെന്നാണു നേരത്തെ അധികൃതർ അനൗദ്യോഗികമായി പറഞ്ഞിരുന്നത്. എന്നാൽ സിവിൽ ആശുപത്രിയിൽ 270 പേരുടെ മൃതദേഹങ്ങൾ ലഭിച്ചുവെന്നു ബി.ജെ മെഡിക്കൽ കോളജ് ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ധവാൽ ഗമേതി പറഞ്ഞു. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റൽ മെസിലുണ്ടായിരുന്നവർ, കെട്ടിടത്തിനു പുറത്തുണ്ടായിരുന്നവർ തുടങ്ങി പലരെയും കാണാതായതായി പരാതിയുണ്ട്. വിമാന അവശിഷ്ടങ്ങളിൽനിന്ന് ഇന്നലെ ഒരാളുടെ മൃതദേഹത്തിന്റെ ഭാഗങ്ങൾ ലഭിച്ചു. എയർ ഹോസ്റ്റസിന്റെതാണെന്നാണു വിവരം.
ഇതുവരെ 11 യാത്രക്കാരെയും, 8 മെഡിക്കല്‍ വിദ്യാര്‍ഥികളെയുമാണ് തിരിച്ചറിഞ്ഞത്. ഇതില്‍ ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര സ്വദേശികളും, ഒരു വിദേശ പൗരനും ഉള്‍പ്പെടും. തിരിച്ചറിയുന്ന മൃതദേഹങ്ങള്‍ വേഗത്തില്‍ ബന്ധുക്കള്‍ക്ക് കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
നിലവില്‍ 32 പേരാണ് പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ പതിനാറ് പേര്‍ വിദ്യാര്‍ഥികളാണ്. അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട രമേശ് കുമാറെന്ന യുകെ പൗരന്‍ ചികിത്സയില്‍ തുടരുന്നു. ഇയാള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ.
വിമാനാപകടവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന എല്ലാക്കാര്യങ്ങളും അന്വേഷിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡു ഡൽഹിയിൽ പറഞ്ഞു. വിമാനാപകടത്തിന്റെ കാരണം സമാന്തരമായി അന്വേഷിക്കുന്നതിനായി കേന്ദ്രം നിയമിച്ച 12 അംഗ ഉന്നതതലസമിതി നാളെ ആദ്യ യോഗം ചേരും.
3 മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണു നിർദേശം. വിമാനാപകടത്തിൽ മരിച്ചവരുടെയും രക്ഷപ്പെട്ട വിശ്വാസ് കുമാറിന്റെയും കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ ഇടക്കാല സഹായം നൽകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. മാതൃകമ്പനിയായ ടാറ്റ സൺസ് നേരത്തേ പ്രഖ്യാപിച്ച ഒരു കോടി രൂപയ്ക്കു പുറമേയാണിത്.
SUMMARY: Ahmedabad Plane crash: Death toll rises to 270, 19 bodies identified so far