നിലമ്പൂർ: നിലമ്പൂരിൽ പോളിങ് 74.35%. കണക്കുകളിൽ ചെറിയ വ്യത്യാസം വരാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസ് വ്യക്തമാക്കി. മണ്ഡലത്തിൽ 2,32,384 വോട്ടർമാരുണ്ട്. 1,72,778 പേർ വോട്ടവകാശം വിനിയോഗിച്ചു. വോട്ടെണ്ണൽ 23നാണ്. നിലമ്പൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങ്ങാണു രേഖപ്പെടുത്തിയത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 71.28%, 2024 ലെ തന്നെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ 61.46% എന്നിങ്ങനെയായിരുന്നു വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിങ് ശതമാനം.
വോട്ടെടുപ്പ് നടന്ന ഇന്നലെ രാവിലെയും ഉച്ചയ്ക്കും രണ്ടുതവണയായി കനത്ത മഴ പെയ്തെങ്കിലും മിക്ക ബൂത്തുകളിലും വോട്ടർമാരുടെ തിരക്കുണ്ടായിരുന്നു. 263 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരുന്നത്. വനത്തിൽ ഗോത്രവർഗ മേഖലകൾ മാത്രമുൾപ്പെടുന്ന മൂന്ന് ബൂത്തുകൾ സജ്ജീകരിച്ചു. ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്‌കൂളിലാണ് സ്ട്രോംഗ് റൂം. നടപടിക്രമങ്ങൾ പൂർത്തിയാക്കി വോട്ടിംഗ് യന്ത്രങ്ങൾ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റി. പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്തുപേരാണ് പോരിനിറങ്ങിയത്. എൽ.ഡി.എഫിനായി എം. സ്വരാജ്, യു.ഡി.എഫിനായി ആര്യാടൻ ഷൗക്കത്ത്, എൻ.ഡി.എയ്ക്കായി അഡ്വ. മോഹൻ ജോർജ്, സ്വതന്ത്ര സ്ഥാനാർത്ഥിയായ പി.വി. അൻവർ എന്നിവർ തമ്മിലായിരുന്നു പ്രധാന മത്സരം.
SUMMARY: 74.35 percent polling in Nilambur