ന്യൂഡല്‍ഹി: ജന്തർ മന്തറിലെ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് പിന്നാലെ എസ്‌എഫ്‌ഐ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി ഡല്‍ഹി പോലീസ്. ഡല്‍ഹിയിലെ സിപിഐഎം കേന്ദ്ര ഓഫീസായ എകെജി ഭവനിലെത്തിയ പോലീസിന്റെ നടപടി വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
യൂണിഫോം ധരിക്കാതെ സ്വകാര്യ വാഹനങ്ങളിലെത്തിയ സംഘത്തില്‍ വനിതാ പോലീസും ഉള്‍പ്പെട്ടിരുന്നു. വർഷങ്ങള്‍ക്ക് മുമ്പുള്ള ഒരു കേസിന്റെ പേരിലാണ് ഐഷിയെ അറസ്റ്റ് ചെയ്യാൻ എത്തിയത് എന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍, അറസ്റ്റിലേക്ക് നയിക്കുന്നതിന്റെ യഥാർത്ഥ കാരണമോ ഔദ്യോഗിക രേഖകളോ ഹാജരാക്കാൻ പോലീസ് തയാറായില്ല.
കൃത്യമായ രേഖകളില്ലാതെ ഐഷിയെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് സ്ഥലത്തുണ്ടായിരുന്ന സിപിഐഎം എംപിമാരും നേതാക്കളും കർശന നിലപാടെടുത്തതോടെ പോലീസ് സംഘത്തിന് ഒടുവില്‍ മടങ്ങേണ്ടി വന്നു. വിദ്യാർഥി പ്രക്ഷോഭത്തില്‍ പങ്കെടുത്തവരുടെ പട്ടിക ആർഎസ്‌എസ് മുഖപത്രമായ ‘ഒർഗനൈസർ’ പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ പോലീസന്വേഷണം എന്നതും ശ്രദ്ധേയമാണ്.
ജന്തർ മന്തറിലെ സമരങ്ങളില്‍ പങ്കെടുത്തവർക്കെതിരെ ഒരുവിധ പ്രതികാര നടപടികളും ഉണ്ടാകില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ മുൻകാല പ്രഖ്യാപനം. എന്നാല്‍, ഈ വാഗ്ദാനങ്ങളെല്ലാം കാറ്റില്‍പ്പറത്തി മുൻകാല സമരങ്ങളുടെ പേരില്‍ വിദ്യാർത്ഥി നേതാക്കളെ വേട്ടയാടാനുള്ള രാഷ്ട്രീയ നീക്കങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്.
SUMMARY: Delhi Police at AKG Bhavan; move to arrest Aishe Ghosh
















