തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. തുടർന്ന് സംസ്കാര ചടങ്ങുകൾക്കായി ജന്മനാടായ പത്തനംതിട്ടയിലെ പുല്ലാട്ടേക്ക് കൊണ്ടുപോയി. രാവിലെ 7ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം കേരള സർക്കാരിനു വേണ്ടി മന്ത്രി വി. ശിവൻകുട്ടി ഏറ്റുവാങ്ങി. മന്ത്രി ജി.ആർ. അനിൽ, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ വിമാനത്താവളത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു.
രാവിലെ 10ന് പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം. സംസ്കാരം വൈകിട്ട് 4.30ന് വീട്ടു വളപ്പിൽ.
മൃതദേഹം പുല്ലാട്ട് എത്തുമ്പോൾ ആദരസൂചകമായി വ്യാപാരികൾ ഒരു മണിക്കൂർ കടകൾ അടച്ചിടും. ഗതാഗത കുരുക്കിനു സാധ്യത കണക്കിലെടുത്ത് പൊതുദർശനം നടക്കുന്ന സ്കൂളിനും പുല്ലാട് വടക്കേകവല മോഡൽ യുപി സ്കൂളിനും കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂൺ 22നാണ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകർന്നു വീണത്.
അപകടത്തിനു പിന്നാലെ രഞ്ജിതയുടെ സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തി ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്ക് നൽകിയിരുന്നു. എന്നാൽ മൃതദേഹം സ്ഥിരീകരിക്കാനായില്ല. തുടർന്ന് അമ്മ തുളസിയുടെ രക്ത സാമ്പിൾ പരിശോധിച്ചതോടെയാണ് മൃതദേഹം തിരിച്ചറിയാനായത്.
SUMMARY: The Body of Malayali nurse Ranjitha died in Ahmedabad plane crash, was brought to Kerala.