ബെംഗളൂരു: ഗവൺമെന്റ് ക്വാട്ട സീറ്റ് തിരിമറികേസിൽ ഉൾപ്പെട്ട 2 സ്വകാര്യ എൻജിനീയറിങ് കോളജുകൾ സീറ്റുകൾ വർധിപ്പിക്കാൻ നൽകിയ അപേക്ഷ സംസ്ഥാന സർക്കാർ തള്ളി. കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകളിൽ സീറ്റ് ഉയർത്താനാണ് ബെംഗളൂരുവിലെ ബിഎംഎസ് എൻജിനീയറിങ് കോളജ്, ന്യൂ ഹൊറൈസൺ കോളജ് ഓഫ് എൻജിനീയറിങ് എന്നിവ അപേക്ഷിച്ചത്. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷനൽ ഇതിനു അനുമതി നൽകിയെങ്കിലും കേസുകൾ നേരിടുന്നതിനാൽ എൻഒസി നൽകാൻ സർക്കാർ വിസമ്മതിക്കുകയായിരുന്നു.
നേരത്തേ ഇവയ്ക്കു പുറമെ ആകാശ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയും സീറ്റ് തിരിമറി നടത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തിയിരുന്നു. ഇവയുമായി ബന്ധമുള്ള 17 കേന്ദ്രങ്ങളിൽ ഇഡി നടത്തിയ പരിശോധനയിൽ 1.37 കോടി രൂപ പിടിച്ചെടുത്തു.
ഗവ. ക്വാട്ട സീറ്റുകളിൽ മികച്ച മാർക്ക് നേടിയ വിദ്യാർഥികളെ ഉപയോഗിച്ച് വ്യാജ അഡ്മിഷൻ എടുപ്പിച്ചാണ് തട്ടിപ്പ് നടന്നത്. ഇവർ പിൻവാങ്ങുന്ന മുറയ്ക്ക് ഗവൺമെന്റ് ക്വാട്ട സീറ്റുകളിൽ ആളില്ലെന്നു വരുത്തി തീർത്ത് മാനേജ്മെന്റ് ക്വാട്ടയിലേക്കു മാറ്റും. തുടർന്ന് 30-40 ലക്ഷം രൂപയ്ക്ക് വിറ്റഴിക്കുകയായിരുന്നു രീതി. 2023,2024 അധ്യയന വർഷങ്ങളിൽ ഇങ്ങനെ 2625 വിദ്യാർഥികൾ അഡ്മിഷനെടുത്ത ശേഷം പിൻവാങ്ങിയതായി കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
SUMMARY: Govt reject nod for for seat enhancement pleas of 2 private engineering colleges