ബെംഗളൂരു: ബെംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം കടന്നുപോയ വഴിക്കു സമീപത്തു നിന്ന് 2 ജലറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്ത സംഭവത്തില്‍ പോലീസുകാർക്ക് സസ്പെൻഷൻ. എസ്ഐ, എഎസ്ഐ അടക്കം 6 പോലീസുകാരെയാണ് ബെംഗളൂരു സൗത്ത് എസ്പി ശ്രീനിവാസ് ഗൗഡ സസ്പെൻഡ് ചെയ്തത്.
മെയ് 10-ന് നടന്ന പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ഉണ്ടായ സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ചകളെക്കുറിച്ച് രാജ്യത്തെ പ്രമുഖ സുരക്ഷാ ഏജൻസികൾ വലിയ ആശങ്ക ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് തൊട്ടുമുൻപ് വിവിഐപി സുരക്ഷ ഉറപ്പാക്കുന്നതിനായി റൂട്ടിൽ നടത്തിയ പതിവ് പരിശോധനകൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും ഇടയില്‍ ബെംഗളൂരു ഔട്ടർ മേഖലയിലെ ഒരു കാൽനടപ്പാതയ്ക്ക് സമീപമാണ് രണ്ട് ജലാറ്റിൻ സ്റ്റിക്കുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രധാനമന്ത്രി പങ്കെടുക്കാൻ നിശ്ചയിച്ചിരുന്ന ആർട്ട് ഓഫ് ലിവിങ് രാജ്യാന്തര കേന്ദ്രത്തിലെ വേദിയുടെ മൂന്ന് കിലോമീറ്റർ മാത്രം അകലെയായിരുന്നു ഈ സ്ഥലം. സ്ഫോടനത്തിനു ടൈമറായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് സർക്കീറ്റും സമീപത്തുനിന്നു കണ്ടെടുത്തു. സംഭവത്തിൽ എൻഐഎയും റോയും ആഭ്യന്തരസുരക്ഷാ വിഭാഗവും തെളിവെടുപ്പു നടത്തിയിരുന്നു.
SUMMARY: Gelatin sticks on the path where the Prime Minister was to pass; 6 policemen suspended
















