ബെംഗളൂരു: ഓൺലൈൻ വാതുവയ്പിനു പണം കണ്ടെത്താൻ മാലപൊട്ടിക്കലും മോഷണവും പതിവാക്കിയ ഐടി ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളൂരുവിലെ ഐടി കമ്പനിയിലെ ജീവനക്കാരനായ ശിവമൊഗ്ഗ സ്വദേശിയായ കെ.എ. മൂർത്തി(27) ആണ് പിടിയിലായത്. ഉയർന്ന ശമ്പളമുള്ള മൂർത്തിക്ക് ഓൺലൈൻ വാതുവയ്പിലൂടെ ലക്ഷണക്കിനു രൂപ നഷ്ടമായിരുന്നു. ഇതോടെ മൂർത്തിയുടെ പിതാവ് കുടുംബ സ്വത്ത് വിറ്റ് കടം തീർത്തിരുന്നു. എന്നാൽ പിന്മാറാൻ സാധിക്കാത്ത വിധം ഓൺലൈൻ വാതുവയ്പിൽ അടിമയായ മൂർത്തി ഇതിനു പണം കണ്ടെത്താൻ മോഷണത്തിലേക്കു കടക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ക്ഷേത്രത്തിന്റെ പരിസരത്ത് വച്ച് സ്ത്രീയുടെ മാലപൊട്ടിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. കൊനാനകുണ്ഡെ, ആവലഹള്ളി, സദ്ദഗുണ്ഡരപാളയ എന്നിവിടങ്ങളിലെ വീടുകളിലും ഇയാൾ മോഷണം നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2.45 ഗ്രാം സ്വർണവും 16.75 ലക്ഷം രൂപയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
നേരത്തേ ഓൺലൈൻ വാതുവയ്പിലുണ്ടായ നഷ്ടം നികത്താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നു ലാപ്ടോപ്പുകളും ഐഫോണും മോഷ്ടിച്ച യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഓൺലൈൻ വാതുവയ്പ് ഉൾപ്പെടെ നിരോധിക്കാൻ കർണാടക സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
SUMMARY: Shivamogga techie arrested in Bengaluru for theft