തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച പഠിപ്പു മുടക്കുമെന്ന് എസ്‌എഫ്‌ഐ. സർവകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള സമരത്തില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരെ റിമാൻഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കെന്ന് എസ്‌എഫ്‌ഐ അറിയിച്ചു.
കേരളാ സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് പോലീസ് എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ 30 പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് നാളെ പഠിപ്പ്മുടക്ക്. കേരള സർവകലാശാല വിസിയെ നാളെയും തടയുമെന്ന് സംസ്ഥാന പ്രസിഡന്‍റ് എം ശിവപ്രസാദ് പറഞ്ഞു.
കേരളത്തിലെ സർവകലാശാലകള്‍ ആർഎസ്‌എസിന് അടിയറവ് വെക്കാൻ ഗവർണറും ഗവർണർ നിയോഗിച്ച വിസിമാരും ശ്രമിക്കുകയാണ്. സർവകലാശാലയില്‍ ഉദ്യോഗസ്ഥരെയും ജോലി ചെയ്യാൻ അനുവദിക്കാത്തത് മോഹൻകുന്നുമ്മലും സിസ തോമസും അവരെ നിയന്ത്രിക്കുന്ന ഗവർണറുമാണെന്നും ശിവപ്രസാദ് പറഞ്ഞു. വ്യാഴാഴ്ച കേരള സർവകലാശാലയിലേക്കും രാജ്ഭവനിലേക്കും എസ്‌എഫ്‌ഐ സമരം സംഘടിപ്പിക്കും.
SUMMARY:SFI announces study strike in Kerala tomorrow