ബെംഗളൂരു: നഗരത്തിലെ തെരുവ് നായകൾക്കു സസ്യേതര ഭക്ഷണം നൽകുന്നതിൽ ചിക്കൻ ബിരിയാണി ഉൾപ്പെടില്ലെന്ന് ബിബിഎംപി. 150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയിൽ, മുട്ട എന്നിവയാണ് ഭക്ഷണത്തിൽ ഉൾപ്പെടുകയെന്നാണ് വിശദീകരണം. നായകൾക്കു ബിരിയാണി നൽകുന്നതായി ആരോപിച്ച് ബിജെപി നേതാക്കൾ വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് പ്രതികരണം.
ദിവസവും ഒരു നേരം 5000 തെരുവ് നായകൾക്കാണ് ഭക്ഷണം നൽകുക. 19 രൂപയാണ് ഒരു നായയുടെ ഭക്ഷണത്തിന്റെ ചെലവ് കണക്കാക്കുന്നത്. ഒരു വർഷത്തേക്ക് 2.9 കോടി രൂപയാണ് പദ്ധതിക്കു ബിബിഎംപി നീക്കിവച്ചത്.
നഗരത്തിൽ തെരുവ് നായകളുടെ ആക്രമണം വർധിപ്പിച്ച സാഹചര്യത്തിലാണ് നടപടി.
ആഹാരം ലഭിക്കാത്തതാണ് ഇവ അക്രമസക്തരാകാൻ കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നായകൾക്കു ഭക്ഷണം നൽകുന്നതിനു കഴിഞ്ഞ വർഷം ബിബിഎംപി തുടക്കം കുറിച്ചു. എന്നാൽ ഇപ്പോഴാണ് സസ്യേതര വിഭവങ്ങൾ ഉൾപ്പെടുത്തുന്നത്. പ്രോട്ടീനുകൾ ഉൾപ്പെടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നടപടിയെന്ന് ബിബിഎംപി വ്യക്തമാക്കുന്നു.
SUMMARY: No biryani in chicken meal plan for strays, clarifies BBMP.