ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനുമുൻപിലുണ്ടായ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ തത്‌സ്ഥിതി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. ആക്ടിങ് ചീഫ് ജസ്റ്റിസ് വി. രാമേശ്വർ റാവു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റെതാണ് ഉത്തരവ്. കഴിഞ്ഞ മാസം 12-നാണ് സർക്കാർ കോടതിയിൽ റിപ്പോർട്ട് മുദ്രവെച്ച കവറിൽ സമർപ്പിച്ചിരുന്നു. എന്നാല്‍ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുപോകരുതെന്ന് സർക്കാർ കോടതിയിൽ ബോധിപ്പിച്ചിരുന്നു. സംഭവത്തെക്കുറിച്ച് നടന്നുവരുന്ന അന്വേഷണത്തെ ഇത് ബാധിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇക്കാര്യം തള്ളിക്കളഞ്ഞാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.
റിപ്പോർട്ട് കോടതിരേഖകളിൽ ഉൾപ്പെടുത്താനും മറ്റ് കക്ഷികളായ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് ബോർഡിനും ആർസിബിക്കും ഈവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎൻഎക്കും കൈമാറാനും കോടതി നിർദേശിച്ചിട്ടുണ്ട്.
SUMMARY: Chinnaswamy Stadium disaster; High Court demands release of status report