ബെംഗളൂരു: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മുൻ മന്ത്രിയും മുതിർന്ന ബിജെപി എംഎൽഎയുമായ പ്രഭു ചവാന്റെ മകൻ പ്രതീക് ചവാനെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്ര സ്വദേശിനിയായ യുവതി വനിത കമ്മിഷനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
2023 ഡിസംബർ 25ന് ഇരുകുടുംബങ്ങളുടെയും അനുവാദത്തോടെ താനും പ്രതീകുമായുള്ള വിവാഹ നിശ്ചയം നടന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു. തുടർന്ന് പ്രതീകുമായി ഒരുമിച്ച് യാത്രകൾ നടത്തി. ഇതിനിടെ പലതവണ ലൈംഗികമായി ദുരുപയോഗം ചെയ്തു. ജൂലൈ 5ന് വിവാഹ തീയതി നിശ്ചയിക്കണമെന്ന് താനും കുടുംബവും പ്രതീകിനോടും കുടുംബത്തോടും ആവശ്യപ്പെട്ടു. എന്നാൽ ഇതിനു തയാറാകാത്ത പ്രതീക് ബന്ധത്തിനു പിന്മാറുന്നതായി അറിയിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
എന്നാൽ ആരോപണങ്ങൾ പ്രഭു ചവാൻ എംഎൽഎ തള്ളി. വിവാഹ നിശ്ചയം നടന്നുവെന്നത് സത്യമാണെങ്കിലും ബന്ധത്തിൽ നിന്നു പിന്മാറാനുള്ള തീരുമാനം ഇരു കുടുംബങ്ങളും ഒരുമിച്ചെടുത്തതാണ്. മകൻ നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
2008 മുതൽ ബീദറിലെ ഔരദിൽ നിന്നുള്ള എംഎൽഎയാണ് പ്രഭു ചവാൻ. യെഡിയൂരപ്പ, ബസവരാജ് ബൊമ്മെ മന്ത്രസഭകളിൽ അംഗമായിരുന്നു.
SUMMARY: BJP MLA Prabhu Chauhan’s son booked on rape charges.