ബെംഗളൂരു: എച്ച്ഐവി ബാധിതനായ സഹോദരനെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ ആംബുലൻസിൽ വച്ച് കഴുത്തുഞെരിച്ചു കൊന്ന യുവതിയും ഭർത്താവും അറസ്റ്റിൽ. ചിത്രദുർഗ ജില്ലയിലെ ഹൊലാൽക്കെരെയിലെ ധുമ്മി ഗ്രാമത്തിലെ മല്ലികാർജുൻ (23) ആണ് മരിച്ചത്. മല്ലികാർജുന്റെ സഹോദരി നിഷ, ഭർത്താവ് മഞ്ജുനാഥ് എന്നിവർ അറസ്റ്റിലായി.
ജൂലൈ 23ന് കാർ അപകടത്തിൽ കാലിനു പരുക്കേറ്റാണ് മല്ലികാർജുനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പതിവു രക്ത പരിശോധനയിലാണ് മല്ലികാർജുനയ്ക്കു എച്ച്ഐവി സ്ഥിരീകരിച്ചത്. ഇതോടെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടാൻ മല്ലികാർജുനയോടു ഡോക്ടർമാർ നിർദേശിച്ചു. തുടർന്ന് ആംബുലൻസിൽ കൊണ്ടു പോകുന്നതിനിടെ ഒപ്പമുണ്ടായിരുന്ന നിഷയും ഭർത്താവും ചേർന്ന് യുവാവിനെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു.
വാഹനാപകടത്തിലെ പരുക്കുകളെ തുടർന്ന് മല്ലികാർജുൻ മരിച്ചെന്നു ബാക്കിയുള്ളവരെ വിശ്വസിപ്പിച്ച ഇരുവരും മൃതദേഹം സംസ്കരിക്കാൻ കൊണ്ടു പോയി. എന്നാൽ കഴുത്തു ഞെരിച്ച പാടുകൾ ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാർ കൊലപാതകമാണെന്ന സംശയം പ്രകടിപ്പിച്ചു. ഇതോടെ മല്ലികാർജുനയുടെ പിതാവ് പൊലീസിൽ പരാതി നൽകി.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ നിഷയും ഭർത്താവും കുറ്റം സമ്മതിക്കുകയായിരുന്നു. മല്ലികാർജുനയ്ക്കു എച്ച്ഐവി ബാധിച്ചതു കുടുംബത്തിനു അപമാനമാകുമെന്ന ഭയമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന് ഇരുവരും പോലീസിനു മൊഴി നൽകി.
SUMMARY: Women and husband kills HIV positive brother in Chithradurga.