ബെംഗളൂരു: കലാശിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിൽ ജലാറ്റിൻ സ്റ്റിക്ക് ഉൾപ്പെടെ സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ. കോലാറിലെ ക്വാറി തൊഴിലാളികളായ എച്ച്. ഗണേശ്, മുനിരാജു, ശിവകുമാർ എന്നിവരെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 23നാണ് കലാശിപാളയ ബസ് സ്റ്റാൻഡിലെ ശുചിമുറിയിൽ നിന്ന് 6 ജലാറ്റിൻ സ്റ്റിക്കുകളും മറ്റു സ്ഫോടക വസ്തുക്കളും കണ്ടെടുത്തത്. ക്വാറിയിലെ ആവശ്യങ്ങൾക്കായി സ്ഫോടക വസ്തുക്കൾ കലാശിപാളയയിൽ നിന്ന് സ്വകാര്യ ബസിൽ കൊല്ലേഗലിലേക്കു കൊണ്ടുപോകുകയായിരുന്നു പ്രതികൾ.
യാത്രയ്ക്കു മുന്നോടിയായി ബസ് സ്റ്റാൻഡിലെ ശുചിമുറി ഉപയോഗിക്കാനെത്തിയ ഇവർ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും കണ്ടു. പിടിക്കപ്പെടുമെന്ന് ഭയപ്പെട്ട് സ്‌ഫോടക വസ്തുക്കൾ ഇവിടെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവർക്ക് സ്ഫോടകവസ്തുക്കൾ എത്തിച്ചു നൽകിയ 3 പേരെ കൂടി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
SUMMARY: Three labourers caught for illegal transport of gelatine sticks and detonators found at Kalasipalya bus stand in Bengaluru.