തിരുവനന്തപുരം: നിപാ ബാധയേറ്റ് കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവർത്തകൻ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 17 ലക്ഷം രൂപ ധനസഹായം നല്‍കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2023-ല്‍ നിപാ എൻസെഫലൈറ്റിസ് രോഗബാധയേറ്റ് ഒന്നര വർഷത്തോളമായി ടിറ്റോ തോമസ് അബോധാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മംഗലാപുരം മർദ്ദാല സ്വദേശിയായ ടിറ്റോ ജോസഫ് നഴ്സിങ് പഠനം കഴിഞ്ഞ് 2023 ഏപ്രിലിലാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി എത്തുന്നത്. ആശുപത്രിയില്‍ കടുത്ത പനിയുമായി എത്തുകയും ഇവിടെ വച്ച് മരിക്കുകയും ചെയ്ത രോഗിയെ പരിചരിക്കുന്നതിനിടെയാണ് ടിറ്റോയ്ക്ക് രോഗബാധ ഉണ്ടായത്.
നിപയില്‍നിന്ന് മുക്തി നേടിയെങ്കിലും അധികംവൈകാതെ പാർശ്വഫലമായി ലേറ്റന്റ് എൻസഫലൈറ്റിസ് ബാധിക്കുകയായിരുന്നു. ഇപ്പോള്‍ തൊണ്ടയില്‍ ഘടിപ്പിച്ച ട്യൂബിലൂടെയാണ് ഈ 24 വയസ്സുകാരൻ ശ്വാസോച്ഛാസം നടത്തുന്നത്. ഇതുവരെ കണ്ണ് തുറന്നിട്ടില്ല.
SUMMARY: Cabinet meeting decides to provide Rs 17 lakh financial assistance to health worker Tito Thomas