ന്യൂഡൽഹി: രേണുകസ്വാമി വധക്കേസില്‍ കന്നഡ നടൻ ദര്‍ശൻ തുഗുദീപയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഇരുവർക്കുമൊപ്പം മറ്റ് അഞ്ചുപേരുടെയും ജാമ്യം റദ്ദാക്കിയിട്ടുണ്ട്. ജാമ്യം നല്‍കിയതിനെതിരെ കര്‍ണാടക സർക്കാർ സുപ്രിം കോടതിയെ സമീപിച്ചിരുന്നു.
യാന്ത്രികമായ അധികാരപ്രയോഗത്തെയാണ് ഹൈക്കോടതി ഉത്തരവ് കാണിക്കുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും അതുവഴി വിചാരണ അട്ടമറിക്കാനും സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രതി എത്ര വലിയവനായാലും അയാള്‍ നിയമത്തിന് അതീതനല്ല എന്ന സന്ദേശമാണ് ഇത് നല്‍കുന്നതെന്ന് ജസ്റ്റിസ് പർദിവാല വാദം കേള്‍ക്കുന്നതിനിടെ അഭിപ്രായപ്പെട്ടു.
ദര്‍ശനും കൂട്ടുപ്രതികള്‍ക്കും ജാമ്യം നല്‍കിയതിനെ സുപ്രിം കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. ദർശനും കൂട്ടാളികള്‍ക്കും ജയിലില്‍ പ്രത്യേക പരിഗണന നല്‍കുന്നതിനേയും കോടതി വിമർശിച്ചു. ദർശന് ഫൈവ് സ്റ്റാർ പരിഗണന ലഭിക്കുന്നുണ്ടെന്ന് വിവരമുണ്ട്. ഈ സംഭവത്തില്‍ സുപ്രണ്ടിനെതിരെ നടപടിയെടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. 2024 ഡിസംബർ 13-നാണ് ദർശന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നത്.
ഇത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കൂടാതെ ഇത് വിവേചനാധികാരത്തിന്റെ യുക്തിരഹിതമായ പ്രയോഗമാണെന്നും കോടതി വ്യക്തമാക്കി. ജാമ്യം നല്‍കാൻ നിയമപരമായ കാരണങ്ങളൊന്നുമില്ല, എന്ന് നിരീക്ഷിച്ച ബെഞ്ച്, ദർശന്റെ സ്വാതന്ത്ര്യം നീതിനിർവഹണത്തെ വഴിതെറ്റിക്കാൻ സാധ്യതയുണ്ടെന്നും കൂട്ടിച്ചേർത്തു.
രേണുകസ്വാമി കൊലപാതകക്കേസില്‍ 2024 ജൂണിലാണ് ദര്‍ശനെ അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബർ 30 ന് ജാമ്യത്തില്‍ വിടുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയ പ്രതി കൊലക്കേസിലെ മുഖ്യസാക്ഷിക്കൊപ്പം തിയറ്ററില്‍ സിനിമ കണ്ടത് വിവാദമായിരുന്നു. ബെംഗളൂരുവിലെ ഒരു മാളില്‍ സിനിമ കാണാനായി എത്തിയ നടനെ ആരാധകര്‍ മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് സ്വീകരിച്ചത്.
ദർശന്റെ ആരാധകനായ രേണുക സ്വാമി എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ നടൻ ദർശൻ തൂഗുദീപക്കൊപ്പമാണ് നടി പവിത്ര ഗൗഡയും അറസ്റ്റിലായിരുന്നു. കൊലപാതകത്തിന് ദർശനെ നിർബന്ധിച്ചത് പവിത്രയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ദർശന്റെ കടുത്ത ആരാധകനാണ് കൊല്ലപ്പെട്ട രേണുക സ്വാമി. ദർശന്റെയും ഭാര്യ വിജയലക്ഷ്മിയും ജീവിതത്തില്‍ വിള്ളലുണ്ടാക്കാൻ പവിത്ര ഗൗഡ ശ്രമിക്കുകയാണെന്നാരോപിച്ച് പവിത്രയുടെ സമൂഹ മാധ്യമ അക്കൗണ്ടില്‍ രേണുകസ്വാമി സന്ദേശം അയച്ചിരുന്നു.
പവിത്രയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അശ്ലീല പരാമർശങ്ങള്‍ പോസ്റ്റ് ചെയ്തതാണ് രേണുകാസ്വാമിയെ കൊലപ്പെടുത്താൻ ദർശനെയും പവിത്രയയെയും പ്രേരിപ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ യുവാവ് പോസ്റ്റ് ചെയ്ത പരാമർശങ്ങള്‍ പവിത്ര ദർശനെ കാണിക്കുകയും യുവാവിനെ വകവരുത്താൻ ഇയാളെ നിർബന്ധിക്കുകയുമായിരുന്നു.
SUMMARY: Renukaswamy murder case: Supreme Court cancels actor Darshan’s bail