പൂനെ: ട്രക്കിങ്ങിനിടെ യുവാവ് താഴ്ചയിലേക്ക് വീണുമരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ്. പൂനെ സ്വദേശിയായ കേതൻ വിശാല്‍ അഗർവാളിന്റെ (26) മരണം അപകടമല്ലെന്നും പ്രതിശ്രുതവധുവും കാമുകനും ചേർന്ന് നടത്തിയ കൊലപാതകമാണെന്നും പോലീസ് വ്യക്തമാക്കി. പൂനെയിലെ പ്രസിദ്ധമായ ലോഹാഗഡ് കോട്ടയില്‍ വെച്ചായിരുന്നു സംഭവം.
അടുത്ത മാസമായിരുന്നു കേതന്റെയും പ്രതിശ്രുതവധു സിയ ഗോയലിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. ജൂണ്‍ 19-ന് സിയയുടെ ജന്മദിനാഘോഷങ്ങള്‍ക്കും പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടിനുമായാണ് കേതനും സിയയും സുഹൃത്തുക്കള്‍ക്കൊപ്പം ലോഹാഗഡിലെത്തിയത്. ഫോട്ടോ എടുക്കുന്നതിനിടെ ശക്തമായ കാറ്റില്‍ ബാലൻസ് തെറ്റി കേതൻ 350 അടിയോളം താഴ്ചയിലേക്ക് വീണെന്നായിരുന്നു സിയ പോലീസിനോട് പറഞ്ഞിരുന്നത്.
എന്നാല്‍, പരിചയസമ്പന്നനായ ട്രെക്കറായ കേതന്റെ മരണത്തില്‍ കുടുംബം സംശയം പ്രകടിപ്പിച്ചതോടെയാണ് പോ ലീസ് വിശദമായ അന്വേഷണം നടത്തിയത്. സിയയുടെ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചേതൻ ചൗധരി എന്നയാളുമായുള്ള പ്രണയബന്ധം പോലീസ് കണ്ടെത്തി. വീട്ടുകാർ ഉറപ്പിച്ച വിവാഹം മുടക്കാനാണ് കാമുകനൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സിയ പോലീസിനോട് സമ്മതിച്ചു.
ഇതിനായി മുമ്പും രണ്ടുതവണ ഇവർ ലോഹഗഡ് സന്ദർശിച്ച് പദ്ധതികള്‍ തയാറാക്കിയിരുന്നു. വിവാഹശേഷമുള്ള ഹണിമൂണ്‍ യാത്ര മുടക്കാനായി സ്വന്തം പാസ്‌പോർട്ട് സിയ തന്നെ കീറിയെറിഞ്ഞിരുന്നതായും ചോദ്യം ചെയ്യലില്‍ വ്യക്തമായി. സിയ ഗോയല്‍, കാമുകൻ ചേതൻ ചൗധരി എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് കസ്റ്റഡിയില്‍ വാങ്ങിയതായി പുണെ റൂറല്‍ പോലീസ് അറിയിച്ചു.
SUMMARY: Young man killed by pushing him off a cliff while trekking; Fiancée and boyfriend arrested















