ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘വോട്ടർ അധികാർ യാത്ര’ക്ക് ബിഹാറിലെ സാസാറാമിൽ ഞായറാഴ്ച തുടക്കം. രാഹുൽ ഗാന്ധിക്കൊപ്പം ബീഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും യാത്രയിൽ പങ്കുചേരും. ഭാരത് ജോഡോ യാത്രയുടെ മാതൃകയിൽ കാൽനടയായും വാഹനത്തിലുമായി സംഘടിപ്പിക്കുന്ന യാത്ര, 16 ദിവസം കൊണ്ട് 1300 കിലോമീറ്ററിലധികം ദൂരം പിന്നിടും. 23 ജില്ലകളിലെ 50 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്ര സെപ്റ്റംബർ ഒന്നിന് പട്നയിലെ ഗാന്ധി മൈതാനിയിൽ നടക്കുന്ന മഹാറാലിയോടെ സമാപിക്കും. ഇന്ത്യാ മുന്നണി നേതാക്കളും യാത്രയില്‍ പങ്കാളികളാകും.
ബീഹാറിലെ പ്രതിപക്ഷ ‘മഹാഗഡ്ബന്ധൻ’ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഊർജ്ജം പകരുക കൂടിയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടിക്കെതിരെ പ്രതിപക്ഷം പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് രാഹുലിന്റെ യാത്ര എന്നത് ശ്രദ്ധേയമാണ്. ഈ വിഷയത്തിൽ സുപ്രീം കോടതി ഇടപെടുകയും, ഒഴിവാക്കിയ വോട്ടർമാരുടെ പട്ടിക കാരണം സഹിതം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
16 दिन
20+ ज़िले
1,300+ कि.मी.हम वोटर अधिकार यात्रा लेकर जनता के बीच आ रहे हैं।
यह सबसे बुनियादी लोकतांत्रिक अधिकार – ‘एक व्यक्ति, एक वोट’ की रक्षा की लड़ाई है।
संविधान को बचाने के लिए बिहार में हमारे साथ जुड़िए। pic.twitter.com/4zturHDnOl
— Rahul Gandhi (@RahulGandhi) August 16, 2025
ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിഹാറിൽ വോട്ടർ പട്ടിക പരിഷ്‌കരണം വലിയ വിവാദമായിരുന്നു. 65 ലക്ഷം ആളുകൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായിരുന്നു. ഇവരുടെ പേരുകളും പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള കാരണവും പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിയിരുന്നു.
SUMMARY: Vote Adhikar Yatra; The 16-day journey led by Rahul Gandhi began in Bihar today