കോഴിക്കോട്: സുല്‍ത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ കൊലക്കേസില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. കൊല്ലപ്പെട്ടത് ഹേമചന്ദ്രൻ തന്നെയെന്ന് ഡിഎൻഎ പരിശോധനയില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മൃതദേഹം കുടുംബത്തിന് കൈമാറിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ച മൃതദേഹമാണ് ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്.
വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം മാവൂർ റോഡ് ശ്‌മശാനത്തില്‍ സംസ്കരിക്കും. കണ്ണൂർ ലാമ്ബില്‍ നിന്ന് ഇന്നലെയാണ് പരിശോധനാഫലം പുറത്ത് വന്നത്. ഒരു മാസത്തില്‍ അധികമായി ഡിഎൻഎ പരിശോധന ഫലം ലഭിക്കാതായതിനെ തുടർന്ന് കുടുംബം മുഖ്യമന്ത്രിക്കും, ഡിജിപിക്കും, ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.
ആദ്യഘട്ടം സാമ്പിള്‍ ശേഖരിച്ചതിലെ പിഴവാണ് ഫലം വൈകാൻ കാരണം. കോഴിക്കോട് മായനാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു സുല്‍ത്താൻബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം ചേരമ്ബാടി വനമേഖലയില്‍ നിന്ന് കഴിഞ്ഞ ജൂണ്‍ 28നാണ് കണ്ടെത്തിയത്. 2024 മാർച്ച് 20 നാണ് വയനാട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട്ടുനിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. മുഖ്യപ്രതികളായ നൗഷാദ്, ജ്യോതിഷ്, അജേഷ്, വെല്‍ബിൻ മാത്യു തുടങ്ങി അഞ്ച് പേർ നേരത്തെ അറസ്റ്റിലായിരുന്നു.
SUMMARY: Hemachandran murder case: Body released to relatives