വിജില്‍ തിരോധാന കേസ്; രണ്ടാം പ്രതി ആന്ധ്രയില്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്‍ വിജില്‍ തിരോധാന കേസിലെ രണ്ടാം പ്രതി പിടിയില്‍. പോലീസിന്റെ കണ്ണില്‍പെടാതെ ഒളിവില്‍ കഴിയുകയായിരുന്ന പെരിങ്ങളം സ്വദേശി രഞ്ജിത്താണ് പിടിയിലായത്. രഞ്ജിത്തിനെ ആന്ധ്രാപ്രദേശില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. ഇതോടെ കേസിലെ മൂന്നു പ്രതികളും പോലീസിന്റെ പിടിയിലായി.

വിജില്‍ തിരോധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സരോവരത്ത് നടത്തിയ തെരച്ചിലില്‍ വിജിലിന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഏഴാം ദിവസത്തെ തെരച്ചിലിലാണ് നിര്‍ണായക കണ്ടെത്തല്‍. തെരച്ചിലില്‍ അസ്ഥിഭാഗങ്ങളാണ് ലഭിച്ചത്. സരോവരത്തെ ചതുപ്പില്‍ നിന്ന് മൃതദേഹം കെട്ടി താഴ്ത്തിയ കല്ലുകളും കിട്ടി.

വിജിലിന്റേതെന്ന് കരുതുന്ന ഒരു ഷൂവും തൊട്ടുമുമ്പത്തെ ദിവസം ചതുപ്പില്‍ നിന്നും കണ്ടെത്തിയിരുന്നു. ഈ കേസില്‍ പ്രതികളായ നിഖിലിന്റേയും ദീപേഷിന്റേയും കസ്റ്റഡി കാലാവധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് നിര്‍ണായക കണ്ടെത്തല്‍. കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്ന രണ്ട് പ്രതികളുടെയും സാന്നിധ്യത്തിലാണ് പോലീസ് തെരച്ചില്‍ നടക്കുന്നത്.

2019 മാര്‍ച്ച്‌ 24 നാണ് വെസ്റ്റ്ഹില്‍ ചുങ്കം സ്വദേശി വിജിലിനെ കാണാതാവുന്നത്. അമിതമായി ലഹരി ഉപയോഗിച്ചതിനെത്തുടര്‍ന്ന് മരിച്ച വിജിലിന്റെ മൃതദേഹം സരോവരത്തെ ചതുപ്പില്‍ കുഴിച്ചിട്ടെന്ന് സുഹൃത്തുക്കളായ പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറ് വര്‍ഷത്തിന് ശേഷം വിജിലിന്റെ മൃതദേഹത്തിനായി പോലീസ് തെരച്ചില്‍ നടത്തുന്നത്.

SUMMARY: Vijil disappearance case; Second accused arrested in Andhra

LEAVE A REPLY

Please enter your comment!
Please enter your name here