തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്‌ഡ് കസ്റ്റംസ് ഇന്നും തുടരും. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ മാത്രമാണ്. 150 മുതല്‍ 200 വാഹനങ്ങള്‍വരെ ഭൂട്ടാനില്‍നിന്ന് കടത്തിയതായാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 90 ശതമാനത്തിന്റെയും രേഖകള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. ഇതിനുശേഷമായിരുന്നു റെയ്ഡ്. കേസില്‍ കസ്റ്റംസ് പ്രിവന്റീവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) സംയുക്ത അന്വേഷണം നടത്തും. ഇഡി കൊച്ചി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സിമിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. കള്ളപ്പണം വെളുപ്പിക്കലിൽ ഉടൻ ഇസിഐആർ രജിസ്റ്റർ ചെയ്യാനാണ് ഇഡിയുടെ തീരുമാനം.
കസ്റ്റംസ് അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം ഒരേസമയം സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോറിന് തുടക്കമിട്ടത്. നുംഖോർ എന്നാൽ ഭൂട്ടാനീസിൽ കാർ എന്നർത്ഥം. വലിയൊരു റാക്കറ്റിന്റെ ഒരു കണ്ണി മാത്രമാണ് കേരളത്തിലേക്ക് നീളുന്നത്. അതാണ് കസ്റ്റംസ് പരിശോധനയിലൂടെ വെളിപ്പെട്ടത്. കോയമ്പത്തൂര്‍ ആസ്ഥാനമായ സംഘമാണ് പിന്നില്‍. ഇവര്‍ ഭൂട്ടാനിലേക്ക് ഇന്ത്യന്‍ കറന്‍സി അയച്ചുകൊടുക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രാഥമിക അന്വേഷണം തുടങ്ങിയതായി ഇഡിയും വ്യക്തമാക്കി.
അതേസമയം വാഹനങ്ങള്‍ ഇതുവരെ പിടിച്ചെടുത്തെങ്കിലും ഉടമകളില്‍ ഒരാള്‍പോലും രേഖകള്‍ സമര്‍പ്പിക്കാന്‍ എത്തിയില്ല. നടന്മാരുള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് നല്‍കി വിളിപ്പിക്കാനൊരുങ്ങുകയാണ്. നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും അമിത് ചക്കാലയ്ക്കലിന്റെയും വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. പൃഥ്വിരാജിന്റെ വീട്ടിലും റെയ്ഡ് നടന്നെങ്കിലും വാഹനങ്ങള്‍ കണ്ടെത്താനായില്ല.
SUMMARY: 38 vehicles seized in Operation Numkhor raids so far