ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവും സിനിമാതാരവുമായ വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. ഇതിൽ 8 കുട്ടികളും 17 സ്ത്രീകളും ഉൾപ്പെടുന്നു. 29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു. സംഭവത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ പോലീസ് കേസെടുക്കും. സംഘാടകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
പരുക്കേറ്റവരില്‍ 17 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ഒട്ടേറെ കുട്ടികളെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. മൃതദേഹങ്ങൾ അമരാവതി മെഡിക്കൽ കോളജ് ആശുപത്രിയിലും കരൂർ സർക്കാർ ആശുപത്രിയിലുമാണ്. സ്ഥലം എംഎൽഎയും മുൻ മന്ത്രിയുമായ സെന്തിൽ ബാലാജി, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, നാമക്കൽ ജില്ലാ കലക്ടർമാർ തുടങ്ങിയവർ കരൂരിലെത്തി. സമീപ ജില്ലകളിൽ നിന്നുള്ള മെഡിക്കൽ സംഘവും സ്ഥലത്തെത്തി. കരൂർ വേലുച്ചാമിപുരത്താണ് അപകടം നടന്നത്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്നു പുലർച്ചെ കരൂരിലെത്തി. കരൂര്‍ മെഡിക്കല്‍ കോളേജില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എത്തിയത്. ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചശേഷം അദ്ദേഹം കുടുംബാംഗങ്ങളോടും ജനപ്രതിനിധികളോടും സ്ഥിതിവിവരങ്ങള്‍ അന്വേഷിച്ചു. കലൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തിയാണ് സ്റ്റാലിന്‍ മൃതദേഹങ്ങള്‍ക്ക് ആദരമര്‍പ്പിച്ചത്. പരുക്കേറ്റ് ചികിത്സയിലുള്ളവരെ അദ്ദേഹം സന്ദര്‍ശിച്ചു.
സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപയും പരുക്കേറ്റു ചികിത്സയിലുള്ളവർക്ക് ഒരു ലക്ഷം രൂപയും നൽകുമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ചു.
അതേസമയം ദുരന്തമുണ്ടായതിൽ വിജയ് പ്രതികരിച്ചു. തന്റെ ഹൃദയം നുറുങ്ങുന്നുവെന്നും ദുഃഖം അറിയിക്കാൻ വാക്കുകളില്ലെന്നും വിജയ് പറഞ്ഞു. അസഹനീയവും വിവരണാതീതവുമായ വേദനയുണ്ടെന്ന് വിജയ് എക്സ് പോസ്റ്റിൽ കുറിച്ചു. എനിക്ക് ഇത് താങ്ങാന്‍ കഴിയുന്നില്ല. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ. അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തിനൊപ്പമുണ്ട്, അവരുടെ നന്മയ്ക്കായി പ്രാര്‍ഥിക്കുന്നു.’ – വിജയ് എക്‌സില്‍ കുറിച്ചു.
SUMMARY: A stampede at actor Vijay’s rally was a tragedy; The death toll is 39, a case will be filed against Vijay