കൊച്ചി: ഏഴ് മാസങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും കാമറക്ക് മുന്നിലേക്ക്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീണ്ടും ചേരും. ചികിത്സാർത്ഥം സിനിമയില്‍ നിന്ന് അവധിയെടുത്ത് ഏഴുമാസത്തോളമായി ചെന്നൈയില്‍ വിശ്രമത്തിലായിരുന്നു താരം. വൈകാതെ സിനിമയില്‍ സജീവമാകുമെന്ന് അടുത്ത വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.
ഇപ്പോഴിതാ, മമ്മൂട്ടി വീണ്ടും ചിത്രീകരണത്തില്‍ സജീവമാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാവ് ആന്റോ ജോസഫ്. ഒക്ടോബർ ഒന്നു മുതല്‍ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ ഭാഗമാകുമെന്ന് ആന്റോ ജോസഫ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ചിത്രത്തിന്റെ ഹൈദരബാദ് ഷെഡ്യൂളില്‍ മമ്മൂട്ടി ജോയിൻ ചെയ്യുമെന്നാണ് ആന്റോ ജോസഫ് അറിയിച്ചത്. പ്രാർത്ഥനകളില്‍ കൂട്ടുവന്നവർക്കും, തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുകന്നതായും ആന്റോ ജോസഫ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
“പ്രിയപ്പെട്ട മമ്മൂക്ക വരുന്നു…
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുടർന്ന് അഭിനയിക്കുവാൻ ഒക്ടോബർ ഒന്നുമുതല്‍. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാർത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തില്‍ അതിജീവിച്ചു. മമ്മുക്ക ഹൈദരാബാദ് ഷെഡ്യൂളില്‍ ജോയിൻ ചെയ്യും. പ്രാർത്ഥനകളില്‍ കൂട്ടുവന്നവർക്കും, ഉലഞ്ഞപ്പോള്‍ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും,” ആന്റോ ജോസഫ് കുറിച്ചു.
അതേസമയം, മമ്മൂട്ടിയും മോഹൻലാലും ഏറെക്കാലത്തിനു ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും മഹേഷ് നാരായണന്റെ സംവിധാനത്തിലൊരുങ്ങുന്ന ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടിക്കും മോഹൻലാലിനും പുറമേ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയൻതാര, രേവതി, ഗ്രേസ് ആന്‍റണി, രണ്‍ജി പണിക്കര്‍ തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നതെന്നാണ് റിപ്പോർട്ട്.
SUMMARY: Mammootty is back in front of the camera after a seven-month hiatus.