തിരുവനന്തപുരം: തിരുവനന്തപുരം: ദാദാ സാഹേബ് പുരസ്കാരം നേടിയ മോഹൻ ലാലിനെ ആദരിച്ച് സംസ്ഥാന സർക്കാർ. മോഹന്‍ലാലിനുളള അംഗീകാരം മലയാള സിനിമയ്ക്കുളള അംഗീകാരം കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് മോഹന്‍ലാല്‍ നല്‍കിയ സംഭാവനകള്‍ക്കുളള ആദരവാണ് ഫാല്‍ക്കെ പുരസ്‌കാരം.
ചലച്ചിത്ര രംഗത്തെ പ്രമുഖർ പരിപാടിയില്‍ വിശിഷ്ടാതിഥികളായുണ്ട്. പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പരിപാടിയില്‍ മോഹൻലാലിന് ശില്‍പ്പവും പ്രഭാവർമ രചിച്ച കാവ്യപത്രവും മുഖ്യമന്ത്രി സമർപ്പിച്ചു. മോഹൻലാല്‍ ഇന്ത്യൻ സിനിമയുടെ സമുന്നതപീഠത്തിന് അധിപനായ ഇതിഹാസ താരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനമാണ്. ഫാല്‍ക്കെ അവാര്‍ഡിലൂടെ ഇന്ത്യന്‍ ചലച്ചിത്ര കലയുടെ സമുന്നത പീഠത്തിന്റെ അധിപനായി മോഹന്‍ലാല്‍ മാറി. മലയാളികളെ ഇത്രത്തോളം സ്വാധീനിച്ച ഒരു വ്യക്തിത്വമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മോഹൻലാലിനെ പൊന്നാടയണിയിച്ച മുഖ്യമന്ത്രി സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും കൈമാറി. തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തിലാണ് ‘മലയാളം വാനോളം ലാല്‍സലാം’ എന്ന പേരിൽ മോഹൻലാലിനെ ആദരിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ ചടങ്ങ് സംഘടിപ്പിച്ചത്.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയാണ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചത്. സാംസ്കാരിക വകുപ്പ് മന്ത്രി സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ പ്രഭാവർമ മോഹൻലാലിനെ കുറിച്ച് രചിച്ച കവിത ഡോ. ലക്ഷ്മി ദാസ് ആലപിച്ചു. ജനസാഗരമാണ് പരിപാടിക്കായി സെൻട്രല്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയിരിക്കുന്നത്.
SUMMARY: Mohanlal receives government’s award