ബെംഗളൂരു: മലയാള കവിത, കാലാനുസൃതമായി ഭാഷയുടെ മാറ്റങ്ങളെയും, സാമൂഹ്യ-സാംസ്കാരിക പ്രവണതകളെയും, രാഷ്ട്രീയ-ആത്മീയമായ അനുഭവങ്ങളെയും ഉൾക്കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് കവിയും പ്രഭാഷകനുമായ ഡോ. സോമൻ കടലൂർ. സർഗധാര സാംസ്ക്കാരിക സമിതി കേരളസമാജം നോർത്ത് വെസ്റ്റ് ഹാളിൽ സംഘടിപ്പിച്ച കാവ്യയാനം പരിപാടിയിൽ ‘പുതുകവിതയുടെ ഭാവുകത്വം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളിൽ കവിതയ്ക്ക് പുതിയ വഴിത്തിരിവുകൾ ഉണ്ടായിട്ടുണ്ട്. പഴയ കവിതകളിലെ കാവ്യോചിതമായ ഭാഷയ്ക്ക് പകരം സംസാരഭാഷയും സാദൃശ്യമുള്ള ലളിതമായ ഭാഷയും കവിതയിൽ വ്യാപകമായി. പഴയ വ്യാഖ്യാനങ്ങൾക്ക് പുതിയ വ്യാഖ്യാനങ്ങൾ നിലവിൽ വന്നു. കാച്ചിക്കുറുക്കിയ വാക്കുകളിൽ വലിയ ആശയലോകത്തെ അടയാളപ്പെടുത്തുന്നു. യാഥാർത്ഥ്യത്തെ സൂക്ഷ്മമായി ലളിതമായി ആവിഷ്ക്കരിക്കുന്നു. ഇന്ന് കവിതയിൽ ആഹ്വാനങ്ങളില്ല. ചുരുക്കെഴുത്തിൻ്റെ സൗന്ദര്യശാസ്ത്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡണ്ട് ഇന്ദിരാ ബാലൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിത ചന്ദ്രോത്ത് സ്വാഗതം പറഞ്ഞു. എഴുത്തുകാരൻ സുധാകരൻ രാമന്തളി ആശംസ പ്രസംഗം നടത്തി. തുടർന്ന് നടന്ന സർഗസംവാദത്തിൽ കവികളായ രമ പ്രസന്ന പിഷാരടി, സിന, അർച്ചന സുനിൽ, വിന്നി, ജയശ്രീ പ്രകാശ്, ബിന്ദു പി മേനോൻ, ശ്രീലത ഉണ്ണി, രതിസുരേഷ് എന്നിവർ പങ്കെടുത്തു വിഷ്ണുമംഗലം കുമാർ, കൃഷ്ണപ്രസാദ്, ശ്രീജേഷ്, കൃഷ്ണകുമാർ, വി.കെ. വിജയൻ, മനോജ്, നന്ദകുമാർ വാരിയർ, ആർ. ബാലൻ എന്നിവർ സംസാരിച്ചു. മലയാളം മിഷൻ വിദ്യാർത്ഥിനികളായ അക്ഷര ഒ, ഐക്യ, ശ്രദ്ധദീപക്, നക്ഷത്രഹാര, നന്ദന എന്നിവർ കവിതകൾ ആലപിച്ചു. ജോയിൻ്റ് സെക്രട്ടറി പി.എൽ. പ്രസാദ് നന്ദി പറഞ്ഞു.
SUMMARY: Poetry festival Sargadhara Cultural Committee














