പാലക്കാട്: തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസ്സിൽ യാത്രക്കാരന്റെ ദേഹത്ത് പാൻട്രി ജീവനക്കാരൻ തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മുംബൈ സ്വദേശിയായ 24 വയസ്സുകാരൻ അഭിഷേക് ബാബുവിനാണ് ഗുരുതരമായി പൊള്ളലേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പാൻട്രി കാർ മാനേജരായ ഉത്തർപ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങിനെ ഷൊർണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. മുംബൈയിൽ നിന്ന് സുഹൃത്തുക്കളായ ആഷിഷ്, അനീഷ്, കിഷൻ, തേജസ്, സിതേഷ്, അഭിഷേക് ബാബു എന്നിവർ തൃശൂർ തൃപ്രയാറുള്ള സുഹൃത്ത് ഹാഷിഷിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. രാത്രി യാത്രാമധ്യേ കൈയിലുണ്ടായിരുന്ന വെള്ളം തീർന്നപ്പോൾ യുവാക്കൾ പാൻട്രി കാറിലേക്ക് പോയി.
വെള്ളം വാങ്ങിയതിന് 200 രൂപ നൽകിയപ്പോൾ, ചില്ലറയായി 15 രൂപ കൊണ്ടുവരാൻ പാൻട്രി കാർ മാനേജർ ആവശ്യപ്പെട്ടതോടെ ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം അവസാനിപ്പിച്ച് സീറ്റിലേക്ക് മടങ്ങിയപ്പോഴാണ് തർക്കത്തിനിടെ യുവാക്കളിൽ ഒരാളുടെ കണ്ണടയും തൊപ്പിയും പാൻട്രി കാറിൽ മറന്നുവെച്ച കാര്യം ശ്രദ്ധയിൽപ്പെട്ടത്.
കണ്ണടയും തൊപ്പിയുമെടുക്കാനായി യുവാക്കൾ വീണ്ടും പാൻട്രിയിൽ ചെന്നെങ്കിലും ‘രാവിലെ തരാം’ എന്നായിരുന്നു ജീവനക്കാരുടെ മറുപടി. തുടർന്ന് വെള്ളിയാഴ്ച രാവിലെ 10 മണിയോടെ വീണ്ടും കണ്ണടയും തൊപ്പിയും ആവശ്യപ്പെട്ട് ചെന്നപ്പോഴാണ് പാൻട്രി കാർ ജീവനക്കാരനായ രാഗവേന്ദ്ര സിങ് ബക്കറ്റിൽ തിളച്ച വെള്ളം എടുത്ത് അഭിഷേക് ബാബുവിൻ്റെ ശരീരത്തിലേക്ക് ഒഴിച്ചത്.
കൂട്ടത്തിലുണ്ടായിരുന്ന മലയാളി സുഹൃത്ത് ഹാഷിഷ് റെയിൽവേ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ട്രെയിൻ തൃശൂർ എത്തിയപ്പോൾ പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുതുകിനും, കാലിനും പൊള്ളലേറ്റേ അഭിഷേക് ബാബുവിനെ സുഹൃത്തുക്കളും റെയിൽവേ പോലീസും ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
SUMMARY: Boiling water poured on passenger who asked for water in Netravati Express pantry car, employee arrested













