ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ എന്നിവ ചുമതിയാണ് എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യുജിസി, എൻഎഎസി എന്നിവയുടെ നിർദേശപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സർവകലാശാലയുടെ ഡല്‍ഹി ഓഫീസിൽ അന്വേഷണസംഘം പരിശോധന നടത്തി.
അതേസമയം സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാനയിലെ അൽ ഫലാഹ് സർവകലാശാലയിലെ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ മൂന്ന് പേരെ കൂടി ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാറിന്റെ ഡ്രൈവർ ഡോ. ഉമർ നബിയുമായി പരിചയമുള്ള അൽ-ഫലാ സർവകലാശാലയിലെ ഡോക്ടർമാരായ മുഹമ്മദ്, മുസ്തകീം എന്നിവരാണ് പിടിയിലായത്.
ദൗജ്, നൂഹ് പ്രദേശങ്ങളിൽ സ്‌പെഷ്യൽ സെല്ലും എൻഐഎയും നടത്തിയ റെയ്ഡിലാണ് ഇവർ കസ്റ്റഡിയിലാകുന്നത്. “വൈറ്റ് കോളർ ഭീകരവാദ മൊഡ്യൂൾ” സംബന്ധിച്ച അന്വേഷണത്തിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ ഗനായിയുമായി മുഹമ്മദും മുസ്തകീമും ബന്ധപ്പെട്ടിരുന്നതായി വൃത്തങ്ങൾ പറഞ്ഞു. ഇരുവരും ഉമറിന്റെ അടുത്ത കൂട്ടാളികളുമായിരുന്നു.
രാജ്യത്തെ നടുക്കിയ സ്ഫോടനത്തിനുശേഷം ചെങ്കോട്ടയ്ക്ക് മുന്നിലെ റോഡ് ഇന്ന് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുകൊടുത്തിട്ടുണ്ട്. സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ എല്ലാം നീക്കം ചെയ്ത ശേഷമാണ് നേതാജി സുഭാഷ് മാർഗ് വീണ്ടും ജനങ്ങൾക്കായി തുറന്നു കൊടുത്തത്.
SUMMARY: Delhi blast: FIR against Al Falah University













