തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മിന് വിമത സ്ഥാനാര്‍ഥി. ഉള്ളൂര്‍ വാര്‍ഡില്‍ കെ ശ്രീകണ്ഠന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. സിപിഎം ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ് ശ്രീകണ്ഠന്‍. കൂടാതെ ദേശാഭിമാനി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫും ആയിരുന്നു. പാര്‍ട്ടി അംഗവും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ലിജു എസ് ആണ് ഉള്ളൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കോർപറേഷനിൽ അടക്കം തിരുവനന്തപുരത്ത് സി.പി.എമ്മിന് വെല്ലുവിളിയായി നിരവധി പേർ വിമതരായി മത്സരരംഗത്തുണ്ട്. ചെമ്പഴന്തി, വാഴോട്ടു കോണം വാർഡുകളിൽ ഇപ്പോൾ തന്നെ വിമതർ സജീവപ്രചാരണവുമായി രംഗത്തുണ്ട്.
അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. വലിയ രാഷ്ട്രീയപാര്‍ട്ടികളാകുമ്പോള്‍ ഇത്തരം ചില അപശബ്ദങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു ശ്രീകണ്ഠന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ചുള്ള ശിവന്‍കുട്ടിയുടെ പ്രതികരണം. അത് വലിയ ക്രൂരതയിലേക്കൊന്നും പോകുന്നില്ല. വിമതര്‍ ജനാധിപത്യം തുടങ്ങിയ അന്നുമുതലുണ്ട്. 101 സ്ഥാനാര്‍ഥികളെ മാത്രമല്ലേ പ്രഖ്യാപിക്കാന്‍ കഴിയുകയുള്ളൂ. സീറ്റു കിട്ടാത്ത ചിലര്‍ ഇത്തരം വിമതരാകും. പക്ഷേ ബിജെപിയിലുള്ളതു പോലുള്ള കെടുതിയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.













