തിരുവനന്തപുരം: ട്രെയിനില്‍ വെച്ച് അതിദാരുണമായ ആക്രമണത്തിനിരയായി ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടിയുടെ വിഷയത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചതായി മന്ത്രി വി ശിവൻകുട്ടി.
റെയില്‍വേയുടെ സുരക്ഷാ പരിധിക്കുള്ളില്‍ നടന്ന ഈ അതിക്രമം ശ്രീക്കുട്ടിയേയും അവരുടെ കുടുംബത്തേയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒരു യാത്രക്കാരിക്ക് പോലും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത ഈ സാഹചര്യം ഞെട്ടിക്കുന്നതാണ്. റെയില്‍വേ മന്ത്രാലയം ഈ അതിദാരുണമായ സംഭവത്തില്‍ ഇടപെടണമെന്ന് കത്തിലൂടെ പറഞ്ഞു.
ശ്രീക്കുട്ടിയുടെ ദീർഘകാല പരിചരണത്തിനും പുനരധിവാസത്തിനുമായി സാമ്പത്തിക നഷ്ടപരിഹാരം അടിയന്തരമായി ഉറപ്പാക്കുക. ഈ ദുരന്തത്തിന് ശേഷം ശ്രീക്കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ, യോഗ്യതയ്ക്ക് അനുസരിച്ച് റെയില്‍വേയിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലി നല്‍കുക.
യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ സുരക്ഷാ പ്രോട്ടോക്കോള്‍ ശക്തിപ്പെടുത്താനും ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ പട്രോളിംഗ് വർദ്ധിപ്പിക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കുക എന്നിങ്ങനെയാണ് റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ട പ്രധാന കാര്യങ്ങള്‍.
യാത്രക്കാരുടെ സുരക്ഷ റെയില്‍വേയുടെ പരമമായ ഉത്തരവാദിത്തമാണ്. ശ്രീക്കുട്ടിയെപ്പോലുള്ള ഇരകള്‍ക്ക് ഉടനടി പിന്തുണ നല്‍കേണ്ടത് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ധാർമ്മികവും സ്ഥാപനപരവുമായ കടമയാണ്. ഈ വിഷയത്തില്‍ കേന്ദ്രസർക്കാരില്‍ നിന്ന് വേഗത്തിലുള്ളതും അനുകൂലവുമായ നടപടി പ്രതീക്ഷിക്കുന്നു. എം പി ശശി തരൂർ ഇക്കാര്യത്തില്‍ എന്ത് ചെയ്തു എന്നറിയാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Minister V Sivankutty has written a letter to the Union Railway Minister.













