ബെംഗളൂരു: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് രണ്ട് ബെംഗളൂരു മലയാളികളും. കേരളസമാജം ബാംഗ്ലൂർ മുൻ പ്രസിഡന്റും വേൾഡ് മലയാളി കൗൺസിൽ കർണാടക ചെയർമാനുമായ സി പി രാധാകൃഷ്ണനും കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിലും ആണ് മത്സരിക്കുന്നത്. ആലപ്പുഴ ഹരിപ്പാട് ചിങ്ങോലി പഞ്ചായത്തിലെ മൂന്നാം വാർഡിൽ സിപിഎം സ്ഥാനാർഥിയായാണ് സി പി രാധാകൃഷ്ണൻ മത്സരിക്കുന്നത്. കൊല്ലം പുനലൂർ നഗരസഭയിലെ നെല്ലിപ്പള്ളി വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി ആണ് സുനിൽ തോമസ് മണ്ണിൽ ജനവിധി തേടുന്നത്. ചിങ്ങോലിയിലെ മൂന്നാം വാര്‍ഡും പുനലൂർ നെല്ലിപ്പള്ളി വാര്‍ഡും നിലവില്‍ കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് സീറ്റാണ്.
ഇരുവരും നേരത്തെ വിദ്യാർഥി സംഘടനയിലൂടെ രാഷ്ട്രീയത്തിൽ എത്തിയവരാണ്. ബെംഗളൂരുവിലെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യവുമാണ്.
ആലപ്പുഴ നങ്ങ്യാർകുളങ്ങര സ്വദേശിയായ സിപി രാധാകൃഷ്ണൻ കഴിഞ്ഞ 36 വർഷത്തോളമായി ബാംഗ്ലൂർ കേരളസമാജത്തിന്റെ നേതൃനിരയിലായിരുന്നു. മൂന്നു തവണ ലോക കേരളസഭ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ടികെഎം കോളേജിലെ പ്രീഡിഗ്രി പഠനകാലത്ത് എസ്എഫ്ഐയിലൂടെയാണ് സിപി രാധാകൃഷ്ണൻ പൊതുപ്രവർത്തനരംഗത്ത് എത്തുന്നത്. എസ്എഫ്ഐയുടെ ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
പുനലൂർ ശ്രീനാരായണ കോളേജിലെ കെഎസ്‌യു താലൂക്ക് പ്രസിഡന്റ് ആയിരുന്നു സുനില്‍. ഓൾ ഇന്ത്യ മലയാളി കോൺഗ്രസ് ദേശീയ കൺവീനർ, ബെംഗളൂരു സൗത്ത് ഡിസിസി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 18 വർഷമായി ബെംഗളൂരുവിലാണ് താമസം.
SUMMARY: Local body elections; Two Bengaluru Malayalis in the fray













