ബെംഗളൂരു: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ഡല്‍ഹി പോലീസിന്റെ നോട്ടീസ്. സഹോദരനും എംപിയുമായ ഡി.കെ. സുരേഷിനും നോട്ടീസയച്ചിട്ടുണ്ട്. ഡല്‍ഹി പോലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് നോട്ടീസ് അയച്ചത്. യംഗ് ഇന്ത്യയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഡിസംബർ 19ന് മുമ്പായി രേഖകള്‍ സമർപ്പിക്കാനാണ് നിർദ്ദേശം.
ശിവകുമാറിന്റെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങള്‍, ഫണ്ടുകളുടെ ഉറവിടം, ആദായനികുതി രേഖകള്‍ എന്നിവ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. യംഗ് ഇന്ത്യയിലേക്ക് കൈമാറിയതായി ആരോപിക്കപ്പെടുന്ന ഫണ്ടുകളുടെ പൂർണ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ പണ കൈമാറ്റത്തിന്റെ ഉദ്ദേശ്യവും ഉറവിടവും, യംഗ് ഇന്ത്യയുമായോ എഐസിസി ഉദ്യോഗസ്ഥരുമായോ എന്തെങ്കിലും ചര്‍ച്ചകള്‍ നടത്തിയോ, അല്ലെങ്കില്‍ മറ്റുള്ളവരുടെ നിര്‍ദ്ദേശപ്രകാരമാണോ പണം അയച്ചത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ തേടുന്നുണ്ട്. ഇടപാടുകളുമായി ബന്ധപ്പെട്ട ആദായനികുതി ഫയലിംഗുകള്‍, സാമ്പത്തിക പ്രസ്താവനകള്‍, സംഭാവന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് ഡി കെ ശിവകുമാര്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിയെ ലക്ഷ്യം വയ്ക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് വിധാന്‍ സൗധയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ശിവകുമാര്‍ ആരോപിച്ചു. അത്തരം രാഷ്ട്രീയ പീഡനങ്ങള്‍ക്കും പരിധികളുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
SUMMARY: Notice issued to DK Shivakumar in National Herald case














