ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് എല്ലാ മാസവും ഒരുദിവസം ആർത്തവാവധി നിർബന്ധമാക്കുന്ന സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്ത ഹൈക്കോടതി ഇതേദിവസംതന്നെ ഉത്തരവ് പിൻവലിച്ചു. നിലവിലുള്ള തൊഴിൽ നിയമങ്ങൾ പ്രകാരം ഇത്തരമൊരു അവധി നൽകാൻ വ്യവസ്ഥയില്ലെന്നു കാട്ടി ബെംഗളൂരുവിലെ ഹോട്ടൽ അസോസിയേഷനും മറ്റൊരു സ്വകാര്യകമ്പനിയും സമർപ്പിച്ച ഹർജികളെത്തുടർന്ന് വിജ്ഞാപനം ജസ്റ്റിസ് എം. ജ്യോതി താത്കാലികമായി തടഞ്ഞിരുന്നു. എന്നാൽ, അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടിയുടെ ആവശ്യത്തെത്തുടർന്ന് ഉത്തരവ് പിൻവലിക്കുകയും കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റുകയും ചെയ്തു.
സർക്കാർ സ്‌ഥാപനങ്ങളിലെ ഇത്തരമൊരു വ്യവസ്‌ഥരൂപികരിക്കുന്നതിനു വേണ്ടത്ര അഭിപ്രായം തേടിയില്ലെന്ന് ഹർജിക്കാർ ഹൈക്കോടതി ബെഞ്ചിനെ ബോധിപ്പിച്ചു. ഫാക്ടറീസ് നിയമം-1948, കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം-1961, പ്ലാന്റേഷൻ വർക്കേഴ്‌സ് നിയമം-1951 തുടങ്ങിയ നിയമപ്രകാരം പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലും ആർത്തവാവധി നൽകാൻ വകുപ്പില്ല. പ്രത്യേക നിയമനിർമാണം നടത്താതെ പുറപ്പെടുവിച്ച ഉത്തരവിന് നിയമസാധുതയില്ലെന്നും ഹോട്ടൽ അസോസിയേഷൻ വാദിച്ചു.
നവംബർ 9 ന് പുറത്തിറക്കിയ സര്‍ക്കാര്‍ വിജ്‌ഞാപനത്തില്‍ സ്ഥിരം, കരാർ വ്യവസ്‌ഥകളിലുള്ള 18-52 പ്രായത്തിനിടെയുള്ള വനിതാ ജീവനക്കാർക്കു മാസത്തിൽ ഒന്നു വീതമോ വർഷത്തിൽ 12 അവധികൾ ഒരുമിച്ചെടുക്കാനോ ഉള്ള അവസരം നല്‍കിയിരുന്നു. വനിതകൾക്ക് അവധി ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 2നു തൊഴിൽ വകുപ്പ് ഉത്തരവിറക്കിയിരുന്നു.
SUMMARY: Karnataka High Court withdraws order suspending menstrual leave














