ആലപ്പുഴ: വിദ്യാർഥിയുടെ ബാഗിൽ നിന്ന് കിട്ടിയ വെടിയുണ്ടകൾ യഥാർഥ വെടിയുണ്ടകളെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറൻസിക് ലാബിലെ ബാലിസ്റ്റിക് വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സൈന്യത്തില്‍ പഴയമോഡല്‍ തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ ആണെന്നാണ് കണ്ടെത്തല്‍.
ആലപ്പുഴ കാര്‍ത്തികപ്പള്ളി എയ്ഡഡ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്ന് നവംബര്‍ അവസാന വാരമാണ് രണ്ട് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഈ വെടിയുണ്ടകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കരിയിലകുളങ്ങര പോലീസ് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരുന്നു.
അധ്യാപകർ ലഹരി ഉപയോഗം തടയാൻ നടത്തുന്ന സ്കൂൾ ബാഗ് പരിശോധനയ്ക്കിടെയായിരുന്നു വെടിയുണ്ടകൾ കണ്ടെത്തിയത്. സുഹൃത്ത് തന്നതാണെന്നായിരുന്നു വിദ്യാര്‍ഥി മൊഴി നല്‍കിയത്. പോലീസ് അന്വേഷണത്തില്‍ സുഹൃത്തായ മറ്റൊരു വിദ്യാര്‍ഥിയുടെ ബന്ധു സൈന്യത്തില്‍ ഉദ്യോഗസ്ഥനാണെന്ന് കണ്ടെത്തി. വെടിയുണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ട കുട്ടികള്‍ കൗതുകത്തിന് രണ്ടെണ്ണം എടുക്കുകയും കൂട്ടുകാര്‍ക്ക് കൈമാറുകയും ചെയ്തു എന്നാണ് വിലയിരുത്തല്‍.
അതേസമയം ബന്ധുവായ മിലിട്ടറി ഉദ്യോഗസ്ഥന് ഈ വെടിയുണ്ടകൾ കൈവശം വയ്ക്കാവുന്നതാണോ എന്നും എന്തിന് വീട്ടിൽ സുരക്ഷിതമല്ലാതെ സൂക്ഷിച്ചു എന്നതിലുമാണ് വ്യക്തതവരേണ്ടത്. മറ്റൊരു കുട്ടിയുടെ പക്കൽനിന്നും സമാനമായ വെടിയുണ്ടകൾ കണ്ടെത്തിയിരുന്നു. ഇവയും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
SUMMARY: Bullets found in student’s bag belong to army














