ഹൈദരാബാദ്: ‘പുഷ്പ 2: ദ റൂള്‍’ എന്ന സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് താരം അല്ലു അർജുനെ പ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. അല്ലു അർജുൻ ഉള്‍പ്പെടെ 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഹൈദരാബാദിലെ നമ്പള്ളി കോടതിയിലാണ് അന്വേഷണസംഘം രേഖകള്‍ സമർപ്പിച്ചത്.
2024 ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലായിരുന്നു ദാരുണമായ സംഭവം നടന്നത്. അല്ലു അർജുൻ തിയേറ്ററിലെത്തുന്നത് അറിഞ്ഞ് തടിച്ചുകൂടിയ ആരാധകരുടെ തിരക്കില്‍പ്പെട്ട് 35 വയസ്സുകാരിയായ രേവതി മരണപ്പെടുകയും അവരുടെ മകൻ ശ്രീതേജിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാത്തതും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് കണ്ടെത്തി.
അപകടസാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും മുൻകരുതലുകള്‍ എടുക്കാതെ സന്ദർശനവുമായി മുന്നോട്ട് പോയതാണ് നടനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താൻ കാരണം. അല്ലു അർജുന്റെ പേഴ്സണല്‍ മാനേജർ, മറ്റ് സ്റ്റാഫ് അംഗങ്ങള്‍, എട്ട് പ്രൈവറ്റ് ബൗണ്‍സർമാർ എന്നിവരും പ്രതികളാണ്. ബൗണ്‍സർമാർ ജനക്കൂട്ടത്തിന് നേരെ നടത്തിയ ആംഗ്യങ്ങള്‍ തിരക്ക് വർദ്ധിക്കാൻ കാരണമായെന്നും കുറ്റപത്രത്തില്‍ പറയുന്നു. തിയേറ്റർ ഉടമകളെയും മാനേജ്‌മെന്റിനെയും അശ്രദ്ധയ്ക്ക് പ്രതിപ്പട്ടികയില്‍ ചേർത്തിട്ടുണ്ട്. ഈ കേസില്‍ നേരത്തെ അറസ്റ്റിലായ അല്ലു അർജുൻ നിലവില്‍ ജാമ്യത്തിലാണ്.
SUMMARY: Woman dies during Pushpa 2 screening; Police files chargesheet against Allu Arjun














