കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മുന്‍ എംഎല്‍എയുമായ പിവി അന്‍വറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. വ്യാഴാഴ്ച രാവിലെ 10.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി വൈകുവോളം നീണ്ടുനിന്നു.
കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന് (കെ.എഫ്.സി) കോടികളുടെ വായ്പയെടുത്തതുമായി ബന്ധപ്പെട്ട കേസിലടക്കമായിരുന്നു ചോദ്യംചെയ്യൽ. അഞ്ചുവർഷത്തിനിടെ ആസ്തിയിലുണ്ടായ വൻ വർധനവും ബിനാമി, ഇടപാടുകളും ചട്ടങ്ങൾ ലംഘിച്ച് വായ്‌പകൾ നേടിയതുമുൾപ്പെടെ കുറ്റകൃത്യങ്ങളിൽ ഇ.ഡി ഉദ്യോഗസ്ഥർ വിവരങ്ങൾ ആരാഞ്ഞു. ബിനാമികളുടെ ഉൾപ്പെടെ സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ നടന്നതായി നേരത്തേ നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയിരുന്നു.
2016ൽ 14.38 കോടിയായിരുന്ന അൻവറിന്റെ ആസ്‌തി 2021ൽ 64.14 കോടിയായി ഉയർന്നത് ഇ.ഡി കണ്ടെത്തിയിരുന്നു. ആസ്തി വര്‍ധന എങ്ങനെ എന്നതിന് പി വി അന്‍വറിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് ഇ ഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
SUMMARY: Illegal wealth acquisition: P.V. Anwar questioned by ED and released







