ബെംഗളൂരു: സ്വകാര്യ ബസ്, കാറിനുപിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബസ്‌യാത്രികനായിരുന്ന കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കാക്കൂരിലെ ഈയ്യംകോട്ടുമ്മൽ വീട്ടിൽ ഐ. അഭിജിത്ത് (20) ആണ് മരിച്ചത്. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ മാണ്ഡ്യ ബുദ്ദന്നൂരിലായിരുന്നു അപകടം. കോഴിക്കോട്ടു നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കല്ലട ട്രാവൽസിന്റെ സ്ലീപ്പർ ബസ് കാറിന് പിന്നിലിടിച്ച് 3 പേർക്ക് പരുക്കേൽക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ബസ് ക്ലീനറും ഒരു കാർയാത്രികനും മാണ്ഡ്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിയിലെ ചന്ദാപുരയിലെ മൊബൈൽക്കടയിലെ ടെക്‌നീഷ്യനായിരുന്നു അഭിജിത്ത്. ബാലകൃഷ്ണന്റെയും സബിതയുടെയും മകനാണ്. സഹോദരി: അക്ഷയ
മൃതദേഹം മൈസൂരു കെആർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി, മൈസൂരു കേരളസമാജം പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.
SUMMARY: A Kozhikode native who was undergoing treatment for injuries sustained in a private bus accident in Mandya has died.















