പൂനെ: പൂനെയിൽ പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങിയ ഏഴുവയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു. പൂനെ സിൻഹഗഡ് റോഡിലെ നിംബാജിനഗറിലുള്ള ഋദ്ധി സിദ്ധി അപ്പാർട്ട്മെന്റിലാണ് സംഭവം. ശൈലേഷ് ധൂതിന്റെ മകൻ ശിവാൻഷ് ശൈലേഷ് ധൂത് ആണ് മരിച്ചത്. മുകൾനിലയിലേക്ക് പോകുന്നതിനിടെ ലിഫ്റ്റ് നിന്നുപോകുകയും കുട്ടി കുടുങ്ങുകയുമായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ ലിഫ്റ്റിനുള്ളിൽ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ഫ്ലാറ്റിന്റെ പരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ശിവാൻഷ്. ഇതിനിടയിലാണ് കുട്ടി ലിഫ്റ്റിൽ കയറി ബട്ടൺ പ്രസ്സ് ചെയ്തത്. ലിഫ്റ്റ് മുകളിലേക്ക് ചലിച്ചെങ്കിലും രണ്ടാം നിലയിൽ എത്തുന്നതിന് മുൻപ് വഴിയിൽ വെച്ച് പെട്ടെന്ന് പ്രവർത്തനം നിലച്ച് കുടുങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാരും ഫ്ലാറ്റിലെ മറ്റ് താമസക്കാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ലിഫ്റ്റ് കുടുങ്ങിക്കിടക്കുന്നതായി സംശയം തോന്നിയത്.
തുടർന്ന് രാത്രി 11.30 ഓടെ പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ ലിഫ്റ്റ് തുറന്ന് കുട്ടിയെ പുറത്തെത്തിച്ചെങ്കിലും അപ്പോഴേക്കും അബോധാവസ്ഥയിലായിരുന്നു. അടച്ചിട്ട ഇടുങ്ങിയ സ്ഥലത്ത് ദീർഘനേരം കുടുങ്ങിക്കിടന്നതിനെ തുടർന്നുള്ള ശ്വാസംമുട്ടലാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലിഫ്റ്റിന് സാങ്കേതിക തകരാറുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും സൊസൈറ്റിയുടെ അറ്റകുറ്റപ്പണിയിലെ വീഴ്ചയാണോ എന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. സിൻഹഗഡ് റോഡ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: A seven-year-old boy got stuck in a hotel lift in Pune for an hour and a half
















