ഭുവനേശ്വര്‍: ഇന്ത്യയുടെ ഇന്റർമീഡിയറ്റ് ബാലിസ്റ്റിക് മിസൈൽ അഗ്നി 3 പരീക്ഷണം വിജയം. ഒഡിഷയിലെ ചാന്ദിപ്പൂരിലുള്ള ഇൻ്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. പരീക്ഷണം വിജയകരമായിരുന്നെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആണവായുധങ്ങൾ വഹിക്കാനും മിസൈലിന് ശേഷിയുണ്ട്. ഭൂതലത്തിൽ നിന്ന് മറ്റൊരു ഭൂതലം ലക്ഷ്യമാക്കിയാണ് അഗ്നി 3 വിക്ഷേപിക്കാൻ സാധിക്കുക. ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന രണ്ട് ഘട്ട പ്രൊപൽഷൻ സവിശേഷതയാണ് അഗ്നി 3 മിസൈലിന് ഉള്ളത്. സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷണം നടന്നത്.
3000 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യസ്ഥാനങ്ങളെ ഭേദിക്കാന്‍ ശേഷിയുള്ള മിസൈലുകളാണ് അഗ്നി 3. സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡിന്റെ മേല്‍നോട്ടത്തിലാണ് പരീക്ഷണം നടന്നത്. അഗ്നി സീരിസിലെ ഈ മിസൈല്‍ പ്രതിരോധ സേനക്ക് കൂടുതല്‍ കരുത്ത് പകരുന്നവയാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അഗ്നി-1: 700 കിമീ, അഗ്നി-2: 2,000 കിമീ, അഗ്നി-3: 3000 കിമീ, അഗ്നി-4: 4,000 കിമീ, അഗ്നി-5: 5000 കി.മീ എന്നിങ്ങനെയാണ് അഗ്നി സീരീസുകൾ. അഗ്നി, പൃഥ്വി, ക്രൂയിസ് മിസൈലായ ബ്രഹ്‌മോസ് എന്നിവ ചേരുന്നതോടെ 30 കിലോമീറ്റര്‍ മുതല്‍ 5000 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യസ്ഥാനങ്ങള്‍ നേരിടാന്‍ ഇന്ത്യയ്ക്ക് സാധിക്കും.
SUMMARY: Agni 3 ballistic missile test successful















