ബെംഗളൂരു: ബെള്ളാരിയിൽ ക്ഷേത്രപരിസരത്തുനിന്ന് മാംസവും എല്ലുകളും കണ്ടെത്തിയതിനെത്തുടർന്ന് സംഘർഷാവസ്ഥ. നാഗലക്കേരി വീര ബാലാഞ്ജനേയ (ഹനുമാൻ) ക്ഷേത്രപരിസരത്ത് കണ്ടെത്തിയ പ്ലാസ്റ്റിക് ബാഗിലാണ് മാംസവും എല്ലുകഷണങ്ങളുമുണ്ടായിരുന്നത്. വെള്ളിയാഴ്ച പുലർച്ച ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് ഇത് കണ്ടത്. തുടർന്ന് പൂജാരി ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി മാംസം അടങ്ങിയ പ്ലാസ്റ്റിക് ബാഗ് നീക്കം ചെയ്യുകയും ചെയ്തു.
വാര്‍ത്ത പരന്നതോടെ ക്ഷേത്രപരിസരത്ത് ഭക്തർ സംഘടിച്ചു. പ്രതിഷേധവുമായി ബി.ജെ.പി.യും ഹിന്ദുസംഘടനകളും രംഗത്തെത്തി. മതസ്പര്‍ധയുണ്ടാക്കാന്‍ ചിലര്‍ മാംസ മടങ്ങിയ ബാഗ് എറിയുകയായിരുന്നെന്നും ഇവർ ആരോപിച്ചു. പ്രതികളെ കണ്ടെത്തി ഉടൻ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെടുകയും ചെയ്തു. പ്രദേശത്ത് കർശന ജാഗ്രതയിലാണ് പോലീസ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
SUMMARY: Meat and bones found in temple premises; tension in Bellary















